കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്തു കേസിലെ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ടു രണ്ടാം പ്രതി സ്വപ്ന സുരേഷിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) നാളെ ചോദ്യം ചെയ്യും. നാളെ രാവിലെ കൊച്ചിയിലെ ഇഡി ഓഫീസില്‍ എത്താനാണ് നിര്‍ദേശം.
കഴിഞ്ഞയാഴ്ച ഹാജരാകാന്‍ സ്വപ്നയ്ക്കു നോട്ടീസ് നല്‍കിയിരുന്നെങ്കിലും ശാരീരിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി ഇവര്‍ 15ന് വരാമെന്ന് അറിയിക്കുകയായിരുന്നു.
നേരത്തെ അടുത്ത സുഹൃത്തുക്കൾ ആയിരുന്ന ശിവശങ്കറും സ്വപ്നയും തെറ്റിയത് ശിവശങ്കറിന്‍റെ "അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പുസ്തകം പുറത്തുവന്നതോടെയായിരുന്നു. പുസ്തകത്തിൽ സ്വപ്നയ്ക്കെതിരേയുള്ള ചില പരാമർശങ്ങൾ മാധ്യമങ്ങൾ വലിയ വാർത്തയാക്കിയിരുന്നു. അവർ സ്വർണക്കടത്തുകാരി ആണെന്നു കരുതിയിരുന്നില്ലെന്നും പുസ്തകത്തിൽ പറഞ്ഞിരുന്നു.
ഇതിനു പിന്നാലെയാണ് ശിവശങ്കറിനെതിരേ കടുത്ത ആരോപണങ്ങളും വിമർശനങ്ങളുമുയർത്തി സ്വപ്ന മാധ്യമങ്ങൾക്കു മുന്നിലെത്തിയത്. ഈ അഭിമുഖങ്ങളിൽ വന്ന ചില വെളിപ്പെടുത്തുകളുടെ വിശദാംശങ്ങൾ തേടിയാണ് ഇഡി സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. തന്‍റെ വ്യാജ സർട്ടിഫിക്കറ്റ് അടക്കം പല കാര്യങ്ങളും ശിവശങ്കറിന് അറിയാമെന്നു സ്വപ്ന ആരോപണം ഉന്നയിച്ചിരുന്നു.
ഇഡിയുടെ ചോദ്യം ചെയ്യലിൽ ശിവശങ്കറിനെതിരേ കൂടുതൽ വെളിപ്പെടുത്തലുകളും തെളിവുകളും സ്വപ്ന നിരത്തുമോയെന്ന ആകാംക്ഷ ഉയർന്നിട്ടുണ്ട്. ഇതിനിടെ, ശിവശങ്കറിനെതിരേ പരാമർശങ്ങൾ നടത്തിയതിനു പിന്നാലെ നേരത്തെ നിലനിന്നിരുന്ന വ്യാജ പീഡന പരാതി കേസിൽ സ്വപ്നയെ അടക്കം പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു.
എന്നാൽ, ശിവശങ്കറിന്‍റെ സ്വാധീനം മൂലമാണ് തിടുക്കപ്പെട്ട് ഇങ്ങനെയൊരു കുറ്റപത്രം സമർപ്പിച്ചതെന്നായിരുന്നു സ്വപ്നയുടെ പ്രതികരണം.
ശിവശങ്കർ വീണ്ടും കുരുങ്ങുമോ? സ്വപ്നയെ നാളെ ഇഡി ചോദ്യംചെയ്യും
12:03 PM Feb 14, 2022 | Deepika.com