കൊച്ചി: നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ടിനെതിരെ മരിച്ച മോഡലുകളുടെ ബന്ധുക്കള്‍. പെൺകുട്ടികളുടെ മരണത്തിൽ റോയിയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു. റോയിക്കെതിരെയുണ്ടാ പോക്സോ കേസുകളുടെ പശ്ചാത്തലത്തില്‍ അന്‍സി കബീറിന്റെ ബന്ധുക്കളാണ് രംഗത്തെത്തിയത്.
പെണ്‍കുട്ടികള്‍ മരിച്ചതില്‍ റോയിക്ക് നേരിട്ട് ബന്ധമുണ്ടോയെന്ന് അന്വേഷിക്കണം. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും അന്‍സി കബീറിന്റെ ബന്ധു നസീമുദീന്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ റോയിക്ക് നേരിട്ട് ബന്ധമുണ്ടെന്നാണ് വിശ്വസിക്കുന്നത്. അപകടം നടന്ന ദിവസം ഹോട്ടലില്‍ നടന്ന ദൃശ്യങ്ങള്‍ പുറത്ത് വരാതിരിക്കാനാണ് ഡിവൈസുകള്‍ നശിപ്പിച്ചത്. പെണ്‍കുട്ടികള്‍ക്ക് മദ്യമോ മറ്റെന്തെങ്കിലുമോ നല്കാന് ശ്രമിച്ചിട്ടുണ്ടാകാം. അതില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്നും നസീമുദീന്‍ പറഞ്ഞു.
അതേസമയം, മോഡലുകളുടെ അപകടമരണത്തില്‍ കുറ്റപത്രം ഈ ആഴ്ച സമര്‍പ്പിക്കും. കേസില്‍ ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടലുടമ റോയി ജെ. വയലാട്ട്, സൈജു തങ്കച്ചന് എന്നിവര്‍ ഉള്‍പ്പെടെ എട്ടുപേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. മനഃപൂര്‍വമല്ലാത്ത നരഹത്യ, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
മോഡലുകളുടെ മരണം; റോയിയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ബന്ധുക്കൾ
11:09 AM Feb 14, 2022 | Deepika.com