കണ്ണൂർ: കണ്ണൂരില്‍ വിവാഹാഘോഷത്തിനിടെ ബോംബ് പൊട്ടി യുവാവ് മരിച്ച സംഭവത്തില്‍ ബോംബ് ഉണ്ടാക്കിയ ആള് ഉള്‍പ്പടെ നാല് പേര് പിടിയില്‍. റിജുല്‍ സി.കെ, സനീഷ്, അക്ഷയ്, പി. ജിജില്‍ എന്നിവരാണ് കസ്റ്റഡിയിലായത്.
ബോംബ് എറിഞ്ഞ മിഥുന് ഒളിവിലാണ്. ഇയാളെ കണ്ടെത്താന്‍ പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. കസ്റ്റഡിയിലായ പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ഏറുപടക്കം വാങ്ങി സ്ഫോടകവസ്തുക്കള്‍ ചേര്‍ത്താണ് പ്രതികൾ ബോംബ് ഉണ്ടാക്കിയത്.
തോട്ടടയിലെ സുനിൽ കുമാറിന്റെ മകന്റെ സിന്ദൂരം എന്ന കല്യാണവീടിന് സമീപത്തെ റോഡിലായിരുന്നു സംഭവമുണ്ടായത്. കല്യാണവീട്ടിൽ ശനിയാഴ്ച അർധ രാത്രി 12 ഓടെ ചെറുപ്പക്കാർ പാട്ട് പാടിയതുമായി ബന്ധപ്പെട്ട പ്രശ്നം വാക്കേറ്റത്തിലും കൈയാങ്കളിയിലും എത്തിയിരുന്നു.
ഏച്ചൂർ ഭാഗത്തുനിന്ന് വന്ന യുവാക്കളും തദ്ദേശവാസികളായ യുവാക്കളും ചേരിതിരിഞ്ഞായിരുന്നു വാക്കേറ്റം. ഇതിനിടെ ചിലർക്ക് മർദനമേറ്റതായും പറയുന്നു. പ്രശ്നം പിന്നീട് നാട്ടുകാർ ഇടപെട്ട് പരിഹരിച്ചിരുന്നു.
ഞായറാഴ്ച രാവിലെ ചാലാട് വധൂഗൃഹത്തിൽവച്ചായിരുന്നു തോട്ടടയിലെ ഷമിൽ രാജിന്റെ വിവാഹം. വിവാഹച്ചടങ്ങ് കഴിഞ്ഞ് വരനും വധുവും അടക്കമുള്ള വിവാഹസംഘം വരന്റെ വീട്ടിലേക്ക് ആഘോഷമായി വരുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്.
സംഘാംഗം എറിഞ്ഞ നാടൻബോംബ് ജിഷ്ണുവിന്റെ തലയിൽ കൊള്ളുകയായിരുന്നു. സംഘം ആദ്യം എറിഞ്ഞ നാടൻബോംബ് പൊട്ടിയില്ല. ഇത് എടുക്കാൻ പോകുമ്പോൾ രണ്ടാമത്തെ ബോംബ് ജിഷ്ണുവിന്റെ തലയിൽ വീണു.
സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജിഷ്ണുവിന്റെ തലയോട്ടി റോഡിൽ ചിന്നി ചിതറിയ നിലയിലായിരുന്നു. സംഭവസ്ഥലത്തുനിന്ന് പൊട്ടാത്ത മറ്റൊരു ബോംബ് കൂടി കണ്ടെടുത്തിരുന്നു.
വിവാഹ വീട്ടിലെ ബോംബേറ്; നാല് പേർ കസ്റ്റഡിയിൽ
08:58 AM Feb 14, 2022 | Deepika.com