കോഴിക്കോട്: കഴിഞ്ഞദിവസം ട്രെയിനിൽ പോലീസിന്റെ ക്രൂരമർദനത്തിന് ഇരയായ കൂത്തുപറമ്പ് സ്വദേശിയെ കണ്ടെത്തി. നിർമലഗിരി പതിനൊന്നാംമൈൽ തൈപ്പറമ്പത്ത് വീട്ടിൽ കെ. ഷമീർ എന്ന പൊന്നൻ ഷമീറിനെ (45) കോഴിക്കോട് ലിങ്ക് റോഡിൽ വച്ചാണ് കണ്ടെത്തിയത്.
ഇയാളെ കോഴിക്കോട് ആർപിഎഫ് ഓഫീസിലെത്തിച്ചു. എഎസ്ഐയുടെ മർദനശേഷം ഇയാളെ വടകര സ്റ്റേഷനിൽ ഇറക്കിവിട്ടുവെന്നാണ് പോലീസ് പറഞ്ഞിരുന്നതെങ്കിലും ഇയാളെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ബന്ധുക്കൾ ഉൾപ്പെടെയുള്ളവർക്ക് ലഭിച്ചിരുന്നില്ല.
മർദനത്തിനിരയായത് ഷമീർ ആണെന്ന് വ്യക്തമായ സാഹചര്യത്തിൽ റെയിൽവേ പോലീസും കൂത്തുപറമ്പ് പോലീസും ഷമീറിന്റെ വീട്ടിലെത്തി അന്വേഷണം നടത്തിയിരുന്നു. മോഷണം, പീഡനം, മർദനം തുടങ്ങി ആറു കേസുകളിൽ ഷമീർ പ്രതിയായിരുന്നെന്നും ഒരു കളവ് കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ഞായറാഴ്ചയായിരുന്നു മാവേലി എക്സ്പ്രസിൽ യാത്രക്കാരനായ ഷമീറിനെ ടിക്കറ്റില്ലെന്ന് ആരോപിച്ച് റെയിൽവേ എഎസ്ഐ പ്രമോദ് ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടിവീഴ്ത്തിയത്. സംഭവം വിവാദമായതിനെ തുടർന്ന് എഎസ്ഐയെ സസ്പെൻഡ് ചെയ്തിരുന്നു.
ട്രെയിനിൽ മർദനമേറ്റ പൊന്നൻ ഷമീറിനെ കണ്ടെത്തി
12:28 PM Jan 05, 2022 | Deepika.com