ഡെറാഡൂൺ: ബുള്ളി ബായ് എന്ന ആപ്ലിക്കേഷനിലൂടെ മുസ്ലിം യുവതികളെ അപകീർത്തിപ്പെടുത്തുന്ന ചിത്രങ്ങളും വിവരങ്ങളും പ്രചരിപ്പിച്ചെന്ന കേസിൽ 18 വയസുകാരിയായ പ്രതി അറസ്റ്റിൽ. ഉത്തരാഖണ്ഡിലെ രുദ്രാപുരില്‍ നിന്നാണ് യുവതി അറസ്റ്റിലായത്. ഈ കേസില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെ പ്രതിയാണ് യുവതി.
കേസിൽ സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായ വിശാല്‍ കുമാര്‍ (21) ഞായറാഴ്ച ബംഗളൂരുവില്‍ നിന്ന് പിടിയിലായിരുന്നു. ചൊവ്വാഴ്ച അറസ്റ്റിലായ പെണ്‍കുട്ടി പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള വ്യക്തിയാണ്. കേസില്‍ പെണ്‍കുട്ടിയുടെ പങ്ക് സംബന്ധിച്ച് ഔദ്യോഗിക വിവരം ഒന്നും ലഭ്യമായിട്ടില്ല.
ഞായറാഴ്ചയാണ് ബുള്ളി ബായ് ആപ് നിർമാതാക്കൾക്കെതിരെ മുംബൈ പോലീസ് കേസെടുത്തത്. ഗിറ്റ് ഹബിന്റെ പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് ബുള്ളി ബായ് എന്ന ആപ്പിലൂടെ നൂറുകണക്കിന് സ്ത്രീകളുടെ ചിത്രങ്ങൾ സഹിതം അപകീർത്തി പ്രചാരണം നടത്തിയത്.
മാധ്യമ പ്രവർത്തക ഉൾപ്പെടെയുള്ള മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിന്നും മറ്റും എടുത്താണ് അപകീർത്തിപരമായി ആപ്പിൽ ഉപയോഗിച്ചിരിക്കുന്നത്. ഗിറ്റ് ഹബ്ബിൽ സുള്ളി ഡീൽസ് എന്ന പേരിലും കഴിഞ്ഞ ജൂലൈയിൽ ഇത്തരത്തിൽ ആപ് പ്രത്യക്ഷപ്പെട്ടിരുന്നു.
ബുള്ളി ബായ് ആപ് കേസ്: 18 വയസുകാരിയായ പ്രതി ഉത്തരാഖണ്ഡിൽ അറസ്റ്റിൽ
01:48 AM Jan 05, 2022 | Deepika.com