തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരായ എതിർപ്പുകൾക്ക് പിന്നിൽ നിക്ഷിപ്ത താൽപര്യക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാലത്തിനനുസരിച്ച മാറ്റം കേരളത്തിലും വരേണ്ടിയിരിക്കുന്നു. പദ്ധതി പ്രളയം സൃഷ്ടിക്കുമെന്ന പ്രചാരണം തെറ്റാണ്. വെള്ളത്തിന്റെ സ്വാഭാവികമായ ഒഴുക്കിന് തടസമുണ്ടാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കുമെന്ന ആരോപണം തെറ്റാണ്. ഓരോ 500 മീറ്ററിലും മേൽപ്പാലങ്ങളോ അടിപ്പാതകളോ ഉണ്ടാകും. കൃഷി സ്ഥലങ്ങൾക്ക് യാതോരു കോട്ടവും വരുത്തില്ല. റെയിൽവേ വികസനം സിൽവർ ലൈനിന് പകരമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതിയുടെ പണത്തിനായി അന്താരാഷ്ട്ര ഏജൻസികളുമായും സർക്കാർ സഹകരിക്കും. ചെലവ് നിയന്ത്രിക്കാൻ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്നും തിരുവനന്തപുരത്ത് വിളിച്ചുചേർത്തിരിക്കുന്ന മുഖ്യമന്ത്രിയുടെ ആദ്യ വിശദീകരണയോഗത്തിൽ വ്യക്തമാക്കി.
ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലാണു പരിപാടി നടന്നത്. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സംഘടനാ പ്രതിനിധികൾ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവരെയാണ് ഇതിലേക്ക് ക്ഷണിച്ചത്. പദ്ധതിക്കു പിന്തുണ അഭ്യർഥിച്ച് മാധ്യമ മേധാവികളെയും പത്രാധിപരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള യോഗം ഈ മാസം 25ന് നടക്കും.
സിൽവർ ലൈൻ: കേരളവും മാറേണ്ടിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി
12:08 PM Jan 04, 2022 | Deepika.com