ന്യൂഡൽഹി: രാജ്യത്ത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയ പെഗാസസ് ഫോണ് ചോർത്തലിൽ വിശദാംശങ്ങൾ തേടി സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സംഘം. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റീസ് ആർ.വി. രവീന്ദ്രന്റെ മേൽനോട്ടത്തിലുള്ള മൂന്നംഗ സമിതിയാണ് വിവരങ്ങൾ തേടിയിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് സമിതിയെ സുപ്രീംകോടതി നിയോഗിച്ചത്.
ജനുവരി ഏഴിന് മുൻപ് പെഗാസസ് സംബന്ധിച്ച പരാതി നൽകണമെന്നാണ് കമ്മറ്റിയുടെ ശിപാർശ. പെഗാസസ് ഉപയോഗിച്ച് രാഷ്ട്രീയ പ്രവർത്തകരുടെയും മാധ്യമപ്രവർത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും ഫോണുകൾ ചോർത്തിയെന്നാണ് പരാതി.
പെഗാസസ് വിവരങ്ങൾ ചോർത്തിയെന്ന് സംശയിക്കുന്ന പൗരന്മാരോട് ഒരു ഇ-മെയിൽ അയയ്ക്കാൻ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. പെഗാസസ് ഉപയോഗിച്ച് വിവരങ്ങൾ ചോർത്തിയെന്ന് സംശയിക്കുന്നതിന്റെ കാരണങ്ങളും നൽകേണ്ടതുണ്ട്.
ഇത്തരം സംശയങ്ങൾക്ക് കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് കമ്മറ്റിക്ക് തോന്നുന്ന സാഹചര്യത്തിൽ ഉപകരണത്തിന്റെ പരിശോധനയ്ക്ക് അനുമതി നൽകാൻ ആവശ്യപ്പെടാവുന്നതാണ്. കളക്ഷൻ പോയിന്റ് ഡൽഹിയിലായിരിക്കും. ഉപകരണം പരിശോധനയ്ക്കായി ലഭിച്ചതിന്റെ സമ്മതപത്രം സമിതി നൽകും.
പെഗാസസ് ഇരകളോട് വിശദാംശങ്ങൾ തേടി സുപ്രീംകോടതി പാനൽ
05:44 PM Jan 02, 2022 | Deepika.com