കുമരകം: കുമരകത്ത് മിന്നൽമുരളി എന്ന പേരിൽ പോലീസുകാരന്റെ വീടിനുനേരേ ആക്രമണം നടത്തി. ചെപ്പന്നൂക്കരി ചെന്പിത്തറ ഷാജിയുടെ വീടാണ് സാമൂഹികവിരുദ്ധർ തകർത്തത്. വീടിന്റെ ജനൽ ചില്ലുകളും വാതിലും അടിച്ചു തകർക്കുകയും വീടിന്റെ മുന്നിലെ ചുവരിൽ മിന്നൽ മുരളിയെന്ന് എഴുതി വയ്ക്കുകയും ചെയ്തു.
വീടിന്റെ വാതുക്കൽ മലമൂത്ര വിസർജനം നടത്തുകയും ടോയ്ലറ്റ് തല്ലിത്തകർക്കുകയും ചെയ്തിട്ടുണ്ട്. സന്ധ്യ മയങ്ങുന്നതോടെ ഈ ഭാഗത്തു സാമൂഹികവിരുദ്ധരുടെ വിളയാട്ടമാണെന്ന് സമീപവാസികൾ പറയുന്നു. മുംബൈ സ്വദേശി ഇവിടെയുള്ള സ്ഥലങ്ങൾ റിസോർട്ടിനായി വാങ്ങിയതോടെ ഉണ്ടായിരുന്ന വീടുകൾ പൊളിച്ചുനീക്കി. പ്രദേശം വിജനമായി മാറുകയും സുരക്ഷിതമല്ലാതായി തീരുകയും ചെയ്തു. രണ്ടാഴ്ച മുന്പ് ഇവിടെ മദ്യപിക്കാനെത്തിയ യുവാക്കളെ വീട്ടുടമ പറഞ്ഞയച്ചിരുന്നു.
കഴിഞ്ഞദിവസം രാത്രി കുമരകം പോലീസ് നടത്തിയ പരിശോധനയിൽ മദ്യപാനികളെ കണ്ടെത്തി ഇവിടെനിന്ന് ഓടിച്ചതിന്റെ പ്രതികാരമാണു വീടാക്രമണത്തിന്റെ പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. സംഭവസ്ഥലത്ത് ഇവരുടെ ബൈക്കുകൾ ഉണ്ടായിരുന്നെന്നും അവയുടെ നന്പർ പ്രകാരം പ്രതികളെ കണ്ടെത്താനാകുമെന്നും കുമരകം എസ്ഐ എസ്. സുരേഷ് പറഞ്ഞു.
കോട്ടയം റെയിൽവേ സ്റ്റേഷനിലെ പോലീസുകാരനായ ഷാജിയും ഭാര്യ മഞ്ജുവും മൂന്നു പെണ്മക്കളും വെച്ചൂരാണ് ഇപ്പോൾ താമസം. കുമരകം പോലീസിൽ പരാതി നൽകി.
പോലീസുകാരന്റെ വീടിനു നേരെ "മിന്നൽ മുരളി' ആക്രമണം; ചുവരിൽ എഴുത്ത്
11:11 AM Jan 02, 2022 | Deepika.com