ന്യൂഡൽഹി: വിവാദങ്ങൾക്കും ആക്ഷേപങ്ങൾക്കുമൊടുവിൽ ഹരിദ്വാർ വിദ്വേഷ പ്രസംഗത്തിൽ പോലീസ് കേസെടുത്തു. മുസ്ലിംകളെ വംശഹത്യ ചെയ്യണമെന്ന് ആഹ്വാനം ചെയ്ത ഹിന്ദു മത പാർലമെന്റ് സംഘാടകനായ യതി നരസിംഹാനന്ദിനെതിരെയാണ് ഉത്തരാഖണ്ഡ് പോലീസ് കേസെടുത്തത്. കേസിൽ അഞ്ചാം പ്രതിയാണ് നരസിംഹാനന്ദ്.
പരിപാടിയിൽ പങ്കെടുത്ത സാഗർ സിന്ധു മഹാരാജ്, സ്വാധി അന്നപൂർണ, ധരം ദാസ്, ജിതേന്ദ്ര ത്യാഗി എന്നിവർക്കെതിരെയും പോലീസ് കേസ് എടുത്തു. മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്താൻ ശ്രമിച്ചതിനും ആരാധനാലയം അശുദ്ധമാക്കിയതിനുമാണ് കേസെടുത്തിരിക്കുന്നത്.
ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ സംഘടിപ്പിച്ച ധർമ്മ സൻസദ് സമ്മേളനത്തിലാണ് ഹിന്ദുത്വ തീവ്രവാദികൾ വിദ്വേഷ പ്രസംഗവും കൊലവിളിയും നടത്തിയത്. ന്യൂനപക്ഷങ്ങളെ കൊല്ലാനും അവരുടെ മത കേന്ദ്രങ്ങൾ ആക്രമിക്കാനും ഇവർ ആഹ്വാനം ചെയ്തു. ഹിന്ദു മഹാസഭ ജനറൽ സെക്രട്ടറി സാധ്വി അന്നപൂർണയാണ് മുസ്ലിംകളെ കൂട്ടക്കൊല ചെയ്യണമെന്ന് ആഹ്വാനം ചെയ്തത്.
അവരുടെ ജനസംഖ്യ ഇല്ലാതാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അവരെ കൊല്ലുക. ആയുധമില്ലാതെ ഒന്നും സാധ്യമല്ല. അവരെ കൊല്ലാനും ജയിലിൽ പോകാനും തയാറാവുക. 20 ദശലക്ഷം ആളുകളെ കൊല്ലാൻ കഴിയുന്ന 100 സൈനികർ ഞങ്ങൾക്ക് ആവശ്യമാണെന്നും അന്നപൂർണ പറഞ്ഞു.
മ്യാൻമറിലെ പോലെ പോലീസും രാഷ്ട്രീയക്കാരനും പട്ടാളവും ഓരോ ഹിന്ദുവും ആയുധമെടുക്കണം. എന്നിട്ട് ഇവിടുത്തെ മുസ്ലിംകളെ കൊന്നൊടുക്കണം. ഇതല്ലാതെ ഇതിന് പരിഹാരമില്ലെന്ന് ഹിന്ദു രക്ഷാ സേനയുടെ പ്രസിഡന്റ് സ്വാമി പ്രബോധാനന്ദ ഗിരി പറഞ്ഞു.
പരിപാടിയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തായതോടെയാണ് സംഭവം വിവാദമായത്.
ഹരിദ്വാർ വിദ്വേഷ പ്രസംഗം: സംഘാടകൻ നരസിംഹാനന്ദിനെതിരെ കേസെടുത്ത് പോലീസ്
05:40 PM Jan 01, 2022 | Deepika.com