തൊടുപുഴ: പുതുവത്സര രാത്രിയില്‍ അക്രമി സംഘം വീടിനു തീയിട്ടു. വീട്ടിനുള്ളിലെ ഉപകരണങ്ങളും പണവും ഉള്‍പ്പെടെ കത്തി നശിച്ചു. ഇവിടെ താമസിച്ചിരുന്ന രണ്ടു പേര് തീ പടരുന്നതിനു മുമ്പു തന്നെ വീടിനു പുറത്തിറങ്ങി ഓടി രക്ഷപ്പെട്ടു.
മുതലക്കോടം കാക്കനാട്ട് ഫ്രാന്‍സീസിന്റെ ഉടമസ്ഥതയിലുള്ള പഴക്കാക്കുളത്തെ വീടിനാണ് അക്രമി സംഘം തീയിട്ടത്. ഫ്രാന്‍സിസും കുടുംബവും മുതലക്കോടത്താണ് താമസിക്കുന്നത്.
രണ്ടു ജോലിക്കാരാണ് പഴുക്കാക്കുളത്തെ വീട്ടില്‍ താമസിക്കുന്നത്. ഇന്നലെ അര്‍ധ രാത്രിയോടെ തുറന്നു കിടന്ന ജനലിലൂടെ വീട്ടിലെ കിടക്കയ്ക്കു തീ കൊളുത്തുകയായിരുന്നു. തീ പടര്‍ന്നു പിടിച്ച് മുറിക്കുള്ളിലുണ്ടായിരുന്ന അലമാര, വാഷിംഗ് മെഷീന്, തുണികള്‍ വച്ചിരുന്ന ബാഗ് എന്നിവ കത്തി നശിച്ചു.
ബാഗിനുള്ളിലുണ്ടായിരുന്ന 20,000 രൂപയും കത്തിപ്പോയി. ഓടിക്കൂടിയ നാട്ടുകാരാണ് തീയണച്ചത്. ന്യൂ ഇയര്‍ പ്രമാണിച്ചുള്ള പരിശോധനയുടെ ഭാഗമായി ഇന്നലെ പോലീസ് കഞ്ചാവ് പിടികൂടിയപ്പോള്‍ മഹസര്‍ സാക്ഷിയായി ഇവിടെ താമസിച്ചിരുന്ന യുവാവ് ഒപ്പിട്ടു നല്‍കിയിരുന്നു.
ഇതിന്റെ വൈരാഗ്യത്തിലാണ് ഇയാള്‍ താമസിച്ചിരുന്ന വീടിനു തീയിട്ടതെന്നാണ് സംശയം. തൊടുപുഴ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കഞ്ചാവ് കേസിൽ ഒപ്പിട്ടതിൽ വിരോധം; അക്രമികള്‍ വീടിനു തീയിട്ടു
03:58 PM Jan 01, 2022 | Deepika.com