കൊട്ടാരക്കര: പാർട്ടി കോൺഗ്രസിനു മുന്നോടിയായി കൊട്ടാരക്കര വാളകത്തു നടന്നു വരുന്ന സിപിഎം ജില്ലാ സമ്മേളനത്തിൽ സർക്കാർ നടപ്പിലാക്കാൻ ലക്ഷ്യമിടുന്ന കെ-റെയിൽ പദ്ധതിക്കെതിരെ രൂക്ഷ വിമർശനം.
പ്രതിനിധികളിൽ പലരും കടുത്ത ഭാഷയിലാണ് പദ്ധതിക്കെതിരെ പ്രതികരിച്ചത്. കെ - റെയിൽ പദ്ധതിയെക്കുറിച്ചു ജനങ്ങളെ ബോധ്യപ്പെടുത്താൻ സർക്കാരിനും പാർട്ടിക്കും കഴിഞ്ഞില്ലെന്നു പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
പരിസ്ഥിതി ആഘാതം സംബന്ധിച്ച സമഗ്ര പഠനം ഉണ്ടായിട്ടില്ല. കേരളം പോലൊരു ചെറിയ സംസ്ഥാനത്ത് അതിവേഗ ട്രെയിൻ അനിവാര്യമല്ലെന്നും ചിലർ ചൂണ്ടിക്കാട്ടി. ഒരിക്കലും ലാഭം ലഭിക്കാത്ത പദ്ധതിയായിരിക്കും കെ-റെയിലെന്നും വിമർശനമുണ്ടായി.
ആഭ്യന്തര വകുപ്പിനെതിരെയും ശക്തമായ പ്രതികരണമുണ്ടായി. സർക്കാരിന്റെ നിയന്ത്രണത്തിലല്ല പോലീസെന്നും അസോസിയേഷൻ നേതാക്കളാണ് നിയന്ത്രിക്കുന്നതെന്നും ആരോപണമുയർന്നു.
അസോസിയേഷൻ നേതാക്കൾ ഭരണത്തിനനുസരിച്ച് മാറുന്നവരാണെന്നും ചില പ്രതിനിധികൾ പറഞ്ഞു. അടുത്ത കാലത്തു പോലീസുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിട്ടുള്ള വിവാദങ്ങൾ ഭരണത്തെ ബാധിച്ചിട്ടുണ്ടെന്നും വിമർശനമുണ്ടായി.
കുണ്ടറയിലെ പരാജയം സ്വയം ഏറ്റുവാങ്ങിയതാണെന്നും ആവർത്തിക്കുന്ന മുഖങ്ങൾക്കു പകരം പുതിയ മുഖങ്ങളെ രംഗത്തിതിറക്കണമായിരുന്നെന്നും പ്രതിനിധികളിൽ ചിലർ ചൂണ്ടിക്കാട്ടി. കൊട്ടാരക്കരയിൽ വോട്ടു കുറഞ്ഞതിൽ പ്രാദേശിക ഘടകത്തിനു പങ്കുണ്ടെന്നും ഐഷാ പോറ്റിക്കുണ്ടായിരുന്ന സ്വീകാര്യത ബാലഗോപാലിനു മണ്ഡലത്തിൽ ഉണ്ടായിരുന്നില്ലെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചു പരാജയപ്പെട്ടവർ അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിക്കണ്ട എന്ന പാർട്ടി തീരുമാനം ചില വ്യക്തികൾക്കു വേണ്ടി അട്ടിമറിക്കപ്പെട്ടു.കെ.എൻ. ബാലഗോപാലിനും പി.രാജീവിനും എം.ബി.രാജേഷിനും സീറ്റുകൾ നൽകുകയും പദവികൾ നൽകുകയും ചെയ്തു.
മറ്റു ചിലർക്ക് അവസരങ്ങൾ നിഷേധിക്കുകയും ചെയ്തതായി വിമർശനമുണ്ടായി.എന്നും സ്ഥാനമാനങ്ങൾ ലഭിക്കുന്ന ചിലരുണ്ടെന്നും സി പി എമ്മിൽ വ്യക്തിപൂജക്ക് തുടക്കം കുറിച്ചതായും ആരോപണമുയർന്നു.
പ്രതിനിധി സമ്മേളനം ഇന്നും തുടരും. നാളെ വൈകുന്നേരം അഞ്ചിനു കൊട്ടാരക്കരയിൽ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്യും.
ഇന്നലെ സിപിഎം മുതിർന്ന നേതാവ് എസ്.രാമചന്ദ്രൻ പിള്ളയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.
കേരളത്തിൽ എന്തിനാണ് അതിവേഗ ട്രെയിൻ? സിപിഎം സമ്മേളനത്തിൽ വിമർശനം
01:50 PM Jan 01, 2022 | Deepika.com