മുംബൈ: മുംബൈയിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,671 പേർക്കാണ് നഗരത്തിൽ രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 46 ശതമാനം കൂടുതലാണ് പോസിറ്റീവ് കേസുകൾ.
കഴിഞ്ഞ ഏഴു മാസത്തിനിടെ ആദ്യമായി ഇത്രയും പോസിറ്റീവ് കേസുകൾ ഉണ്ടായതോടെ മൂന്നാം തരംഗത്തിന്റെ സൂചനകൾ പ്രകടമായിട്ടുണ്ട്. കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കോവിഡ് ടാസ്ക് ഫോഴ്സിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
തുറസായ സ്ഥലങ്ങളിലും ഹാളുകളിലുമുള്ള പുതുവത്സര ആഘോഷങ്ങളെല്ലാം മുംബൈയിൽ നിരോധിച്ചിട്ടുണ്ട്. സിആർപിസി സെക്ഷൻ 144 അനുസരിച്ച് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ്. ചൈതന്യ ബുധനാഴ്ച ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. ജനുവരി ഏഴ് വരെയാണ് വിലക്ക്.
ഹാളുകള്‍, ബാറുകള്‍, പബ്ബുകള്‍, ക്ലബുകള്‍, റൂഫ് ടോപ്പുകള്‍, റിസോര്‍ട്ടുകള്‍ തുടങ്ങി ഒരിടത്തും ആഘോഷങ്ങള്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു. ട്രെയിനുകള്‍, ബസുകള്‍, സ്വകാര്യ വാഹനങ്ങള്‍ എന്നിവ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചേ ഓടാവൂ എന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കുതിച്ചുയർന്ന് കോവിഡ് കണക്കുകൾ; മുംബൈയിൽ ആശങ്ക
07:48 PM Dec 30, 2021 | Deepika.com