കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ രണ്ടാമത്തെ സ്പെഷല്‍ പ്രോസിക്യൂട്ടറും രാജി വയ്ക്കുന്പോൾ കേസിൽ അപൂർവ സംഭവമായി മാറുന്നു. ഇപ്പോഴത്തെ സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ.വി.എന്‍. അനില്‍കുമാർ രാജിവച്ച വാർത്തയാണ് ഇന്നലെ പുറത്തുവന്നത്.
വിചാരണ കോടതിയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് അറിയുന്നത്. വിചാരണക്കോടതിയുടെ നടപടിയില്‍ പ്രതിഷേധിച്ചു മുന്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.സുകേശന് നേരത്തെ രാജിവച്ചിരുന്നു.
വിചാരണക്കോടതിയുടെ നടപടികള്‍ക്കെതിരെ പ്രോസിക്യൂട്ടര്‍ ഹൈക്കോടതിയില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. വളരെ ഗുരുതരമായ ആരോപണങ്ങളാണ് അന്നു പ്രോസിക്യൂട്ടര്‍ പറഞ്ഞത്. അതേസമയം, തുടര്‍ അന്വേഷണം നടക്കുന്നതിനാല്‍ വിചാരണ നിര്‍ത്തിവയ്ക്കണം എന്നാവശ്യപ്പെട്ടു പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
ദിലീപിന് എതിരേ പുതിയ ആരോപണങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് പോലീസ് തുടരന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. കേസിലെ ഒന്നാം പ്രതി സുനിയുമായി ദിലീപിന് അടുത്ത ബന്ധം ഉണ്ടെന്നാരോപിച്ചു സംവിധായകന് ബാലചന്ദ്രകുമാറാണ് രംഗത്തെത്തിയത്.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിനു ലഭിച്ചു, ജാമ്യത്തിലിറങ്ങിയ ദിലീപ് കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു തുടങ്ങിയ കാര്യങ്ങളാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്.
നടിയെ ആക്രമിച്ച കേസ്: രണ്ടാമത്തെ സ്പെഷല്‍ പ്രോസിക്യൂട്ടറും രാജിവയ്ക്കുന്നു
07:03 PM Dec 30, 2021 | Deepika.com