സെഞ്ചൂറിയൻ: ഇക്കൊല്ലം ജയിച്ചവസാനിപ്പിക്കാൻ ടീം ഇന്ത്യക്കാവുമോ? ഒറ്റദിനത്തിൽ ആറു വിക്കറ്റ് കടമ്പചാടിക്കടന്നെത്തിയാൽ കൊല്ലാവസാനത്തിൽ ഇന്ത്യക്ക് ജയാന്ത്യം കുറിക്കാം.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ജയത്തിന്റെ വക്കിൽ. 305 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ദക്ഷിണാഫ്രിക്ക നാലാം ദിനം അവസാനിക്കുമ്പോൾ നാല് വിക്കറ്റിന് 94 റൺസ് എന്ന നിലയിലാണ്. ആതിഥേയർ ഇനിയും 211 റൺസ് പിന്നിൽ. അവസാന ദിനം മഴ മാറിനിന്നാൽ ബോക്സിംഗ് ഡേ ടെസ്റ്റ് ഇന്ത്യൻ ബോക്സിലാവുമെന്ന് ഏതാണ്ടുറപ്പ്.
ഓപ്പണർ എഡിൻ മാർക്രമിനെ (1) രണ്ടാം ഓവറിൽതന്നെ പുറത്താക്കി മുഹമ്മദ് ഷമി ആക്രമണം തുടങ്ങി. എന്നാൽ, രണ്ടാം വിക്കറ്റിൽ എൽഗറും കീഗൻ പീറ്റേഴ്സണും (17) ചേർന്ന് 76 പന്തിൽ 33 റണ്‍സ് നേടി. പീറ്റേഴ്സണിനെ പുറത്താക്കി മുഹമ്മദ് സിറാജ് ഈ കൂട്ടുകെട്ട് പൊളിച്ചു.
137 പന്ത് നീണ്ട എ ൽഗർ - റാസീ വാൻഡർ ഡസൻ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ഭേദിച്ചത് ജസ്പ്രീത് ബുംറയായിരുന്നു. വാൻഡർ ഡസനെ (11) ബുംറ ബൗൾഡാക്കി. കേശവ് മഹാരാജിനെയും (8) പുറത്താക്കി ബുംമ്ര ഇന്ത്യൻ പ്രതീക്ഷകൾക്ക് ചിറക് നൽകി. അർധസെഞ്ചുറിയുമായി ക്യാപ്റ്റൻ ഡീൻ എൽഗർ (52) പുറത്താകാതെ നിൽക്കുന്നതാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ.
കൊല്ലാവസാനം ജയാന്ത്യ പ്രതീക്ഷ; ബോക്സിംഗ് ഡേ ഇന്ത്യൻ ബോക്സിലേക്ക്
10:45 PM Dec 29, 2021 | Deepika.com