തിരുവനന്തപുരം: വിഴിഞ്ഞത്തെ പട്രോൾ പമ്പിൽ ഗുണ്ടാ ആക്രമണം. മൊബൈൽ ഫോണിൽ സംസാരിക്കുന്നത് വിലക്കിയ ജീവനക്കാരനെ വടിവാളിന് വെട്ടിവീഴ്ത്തി. ഗുരുതരമായി പരിക്കേറ്റ വിഴിഞ്ഞം മുക്കോല സ്വദേശി അനന്തു (25)നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ രാത്രി 11 ഓടെ ജംഗഷന് സമീപത്തെ ഹിന്ദുസ്ഥാൻ പെട്രോൾ പമ്പിലായിരുന്നു സംഭവം. ജീവനക്കാർ പറയുന്നതിങ്ങനെ- ബൈക്കിൽ രണ്ട് യുവാക്കൾ പെട്രോൾ അടിക്കാൻ എത്തി. പുറകിലിരുന്ന യുവാവ് ഫോണിൽ തുടർച്ചയായി സംസാരം തുടർന്നതിനെ അനന്തു എതിർത്തു. ഇത് വാക്കുതർക്കത്തിനിടയാക്കി.
മറ്റ് ജീവനക്കാരും തൊട്ടടുത്ത കടയിലെ തൊഴിലാളികളും ഇടപെട്ട് പ്രശ്നത്തിന് പരിഹാരമുണ്ടാക്കി. അവിടെ നിന്ന് പോയ സംഘത്തിലെ ഒരാൾ അരമണിക്കൂറിനുള്ളിൽ ബൈക്കിൽ തിരിച്ചെത്തി. കൈയിൽ കരുതിയിരുന്ന വടിവാൾകൊണ്ട് അനന്തുവിനെ തലങ്ങും വിലങ്ങും വെട്ടി. മുതുകിലും കൈയ്യിലുമായി പത്തോളം വെട്ടേറ്റു.
അപ്രതീക്ഷിത ആക്രമണം കണ്ട മറ്റുള്ളവർ ഇടപെട്ട് അനന്തുവിനെ രക്ഷിച്ചു. ഇതിനിടയിൽ അക്രമി ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു.വിവരമറിഞ്ഞെത്തിയ വിഴിഞ്ഞം പോലീസ് ബൈക്ക് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചതായി പോലീസ് പറയുന്നു.
ഗുണ്ടകളുടെ തലസ്ഥാനം! പെട്രോൾ പമ്പ് ജീവനക്കാരന് വെട്ടേറ്റു
12:24 PM Dec 29, 2021 | Deepika.com