കോട്ടയം: പാലായിലെ ഇടതു മുന്നണി സ്ഥാനാർഥി ജോസ് കെ.മാണിയുടെ പരാജയം സംബന്ധിച്ച് സിപിഎം ജില്ലാ കമ്മറ്റി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിൽ നേതാക്കൾക്കെതിരെ നടപടി ശിപാർശയില്ല.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സിപിഎം നിയോഗിച്ച പാലാ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റിക്കു വേണ്ടത്ര ജാഗ്രതയുണ്ടായില്ലെന്നാണ് അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്. സിപിഎം ജില്ലാ സെക്രട്ടേറിയേറ്റംഗങ്ങളായ പ്രഫ.എം.ടി. ജോസഫ്, ടി.ആർ.രഘുനാഥൻ എന്നിവരായിരുന്നു കമ്മീഷനംഗങ്ങൾ.
കമ്മീഷൻ മൂന്നു തവണ പാലാ ഏരിയാ ഓഫീസിൽ സിറ്റിംഗ് നടത്തുകയും മണ്ഡലം കമ്മിറ്റി വിളിച്ചു ചേർക്കുകയും ചെയ്തിരുന്നു. പാർട്ടി ബ്രാഞ്ച് കമ്മറ്റി സെക്രട്ടറിമാരെ നേരിൽ കണ്ടു കമ്മീഷൻ തെളിവെടുത്തിരുന്നു. ഇതിനെത്തുടർന്ന് ആദ്യം സമർപ്പിച്ച കമ്മീഷൻ റിപ്പോർട്ട് ജില്ലാ, സംസ്ഥാന നേതൃത്വം തള്ളിയിരുന്നു.
റിപ്പോർട്ട് അപൂർണമാണെന്നും യഥാർമായ പരാജയ കാരണം കണ്ടെത്താനായില്ലെന്നും പറഞ്ഞായിരുന്നു റിപ്പോർട്ട് തള്ളിയത്. തുടർന്നു നടന്ന ഏരിയാ സമ്മേളനങ്ങളിൽ റിപ്പോർട്ട് നൽകാത്തതു വിമർശനത്തിനു കാരണമായി. ഇതേത്തുടർന്നാണ് ജില്ലാ സമ്മേളനം ആരംഭിക്കുന്നതിനു മുന്പ് റിപ്പോർട്ട് സമർപ്പിച്ചത്.
പാലായിൽ 15000 വോട്ടിനു ജയിക്കുമെന്ന മണ്ഡലം കമ്മറ്റിയുടെ കണക്കുകൂട്ടൽ തെറ്റായിരുന്നു. യുഡിഎഫ് 15,000 വോട്ടിനു വിജയിച്ചു. സ്ഥാനാർഥിക്കും മുന്നണിക്കുമെതിരെ യുഡിഎഫ് ഉയർത്തികൊണ്ടുവന്ന ആരോപണങ്ങൾ മനസിലാക്കാൻ നേതൃത്വത്തിനു കഴിഞ്ഞില്ല. ഇതിനെ പ്രതിരോധിക്കാനും കഴിഞ്ഞില്ല.
പാർട്ടി പ്രവർത്തകർക്കിടയിൽ മാണി സി. കാപ്പനെക്കുറിച്ചു നല്ല മതിപ്പായിരുന്നു. മാണി സി. കാപ്പനുമായി പാർട്ടി പ്രവർത്തകർക്കു നല്ല ബന്ധവുമുണ്ടായിരുന്നു. ഇതു വോട്ടായി മാറിയെന്നും റിപ്പോർട്ടിൽ പറയുന്നു.
കടുത്തുരുത്തിയിലും പാർട്ടി മണ്ഡലം കമ്മിറ്റിക്കു ജാഗ്രതയുണ്ടായില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പാലായിൽ ജില്ലാ സെക്രട്ടേറിയേറ്റംഗം ലാലിച്ചൻ ജോർജും കടുത്തുരുത്തിയിൽ ജില്ലാ സെക്രട്ടേറിയേറ്റംഗം സി.ജെ.ജോസഫുമായിരുന്നു മണ്ഡലം കമ്മറ്റിയുടെ ഭാരവാഹികൾ.
ഇവർക്കും മണ്ഡലം കമ്മിറ്റിയിലെ മറ്റു ജില്ലാ കമ്മിറ്റി, ഏരിയാ നേതാക്കൾക്കുമെതിരെ റിപ്പോർട്ടിൽ നടപടിക്കു ശിപാർശയില്ല.
- ജിബിൻ കുര്യൻ
ജോസ് കെ. മാണിയുടെ പരാജയം: മണ്ഡലം കമ്മിറ്റിക്കു ജാഗ്രതക്കുറവെന്നു റിപ്പോർട്ട്
02:40 PM Dec 28, 2021 | Deepika.com