ന്യൂഡൽഹി: കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ അനുസരിച്ച് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ അറിയിച്ചു.
ഇതനുസരിച്ച് അവശ്യ സർവീസ് ഒഴികയുള്ള എല്ലാത്തിനും നിയന്ത്രണം വരും. ഇടവിട്ട ദിവസങ്ങളിൽ രാവിലെ 10 മുതൽ രാത്രി എട്ടു വരെ മാത്രമെ കടകൾ തുറക്കു. ഒട്ടോ റിക്ഷയിൽ രണ്ടു പേരിൽ കൂടുതൽ ആളുകൾക്ക് സഞ്ചരിക്കാൻ സാധിക്കില്ല.
വിവാഹ-മരണ ചടങ്ങുകൾക്ക് 20 പേർമാത്രമെ പങ്കെടുക്കാൻ സാധിക്കു. സ്കൂളുകൾ, കോളജ്, സ്വിമ്മിംഗ് പൂൾ, ജിം, തീയറ്റർ എന്നിവ അടച്ചിടും. സ്വകാര്യ സ്ഥാപനങ്ങളിൽ 50 ശതമാനം ജോലിക്കാരെ മാത്രമേ അനുവദിക്കു.
ഹോട്ടലുകളിൽ 50 ശതമാനം ആളുകൾക്ക് മാത്രമേ പ്രവേശനം അനുവദിക്കു. മെട്രോയിലും 50 ശതമാനം യാത്രക്കാരെ മാത്രമേ പ്രവേശിപ്പിക്കു. എന്നാൽ നിയന്ത്രണം എന്നുമുതലാണ് നടപ്പിലാക്കുകയെന്ന കാര്യത്തിൽ വ്യക്തതയില്ല.
ഏതാനും ദിവസങ്ങളായി ഡല്‍ഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.5 ശതമാനത്തിനു മുകളിലാണെന്ന് കേജരിവാള്‍ പറഞ്ഞു. കോവിഡ് കേസുകള്‍ കൂടുന്നുണ്ടെങ്കിലും പലര്‍ക്കും നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളത്. കൂടുതല്‍ ഓക്സിജന്‍ ഉപയോഗമോ വെന്റിലേറ്ററിന്റെ ആവശ്യകതയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേജരിവാള്‍ അറിയിച്ചു.
ഒമിക്രോൺ ഭീതിയിൽ ഡൽഹി നിയന്ത്രണങ്ങളിലേക്ക്
02:42 PM Dec 28, 2021 | Deepika.com