മെൽബണ്‍: ആഷസ് പരമ്പരയിലെ ബോക്സിംഗ് ഡേ ടെസ്റ്റിൽ ഇംഗ്ലണ്ടിന് ദയനീയ തോൽവി. ഇന്നിംഗ്സിനും 14 റണ്‍സിനുമാണ് ഓസീസ് വിജയിച്ചത്. ഇതോടെ അഞ്ച് മത്സര പരമ്പരയിലെ ആദ്യ മൂന്ന് മത്സരവും ജയിച്ച് ഓസീസ് ആഷസ് സ്വന്തമാക്കി.
മൂന്നാം ദിനം ഒരു മണിക്കൂർ മാത്രമാണ് ഇംഗ്ലണ്ട് ചെറുത്തുനിൽപ്പ് നീണ്ടത്. 68 റണ്‍സിന് ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സ് അവസാനിച്ചു. ജോ റൂട്ട് (28), ബെൻ സ്റ്റോക്സ് (11) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. നാല് ഓവറിൽ ഏഴ് റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റക്കാരൻ സ്കോട്ട് ബൊളാണ്ടാണ് ഇംഗ്ലണ്ടിനെ തകർത്തത്. മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
ആറ് വിക്കറ്റുകൾ ശേഷിക്കേ ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ 51 റണ്‍സ് കൂടി വേണം എന്ന നിലയിൽ നിന്നാണ് മൂന്നാം ദിനം കളിതുടങ്ങിയത്. 31/4 എന്ന നിലയിൽ രണ്ടാംദിനം നേരിട്ട ദുരന്തത്തിന്റെ ബാക്കിയായിരുന്നു മൂന്നാം ദിനവും. സ്കോർ 46-ൽ എത്തിയപ്പോൾ സ്റ്റോക്സ് വീണു. 60/5 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിന് എട്ട് റണ്‍സ് നേടുന്നതിനിടെ അവസാന അഞ്ച് വിക്കറ്റുകൾ നഷ്ടമായി.
70 വർഷത്തിനിടയിൽ ഓസീസ് മണ്ണിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ടെസ്റ്റാണ് മെൽബണിൽ അവസാനിച്ചത്. അരങ്ങേറ്റ ടെസ്റ്റിൽ ഏഴ് വിക്കറ്റ് വീഴ്ത്തിയ സ്കോട്ട് ബൊളാണ്ട് മാൻ ഓഫ് ദ മാച്ച് പുരസ്കാരവും നേടി.
മെൽബണിൽ ഇംഗ്ലണ്ട് ചാരമായി; ആഷസ് ഓസീസിന്
01:00 PM Dec 28, 2021 | Deepika.com