കോഴിക്കോട്: സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധഭീഷണി. ദുരൂഹ സാഹചര്യത്തിൽ മരിച്ച ചെമ്പരിക്ക ഖാസിയുടെ അനുഭവമുണ്ടാകുമെന്നാണ് ഭീഷണി. ഫോണിൽ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. വഖഫ് വിഷയത്തിൽ ജിഫ്രി മുത്തുക്കോയ തങ്ങൾ സ്വീകരിച്ച നിലപാടിനു പിന്നാലെയാണ് ഭീഷണി.
വഖഫ് ബോർഡ് നിയമനം പിഎസ്സിക്കു വിട്ട തീരുമാനം പിൻവലിക്കണമെന്നും തീരുമാനം വൈകരുതെന്നുമാണ് സമസ്തയുടെ നിലപാട്. നിയമനങ്ങൾ നടപ്പാക്കാൻ മത പണ്ഡിതരെ ഉൾപ്പെടുത്തി പ്രത്യേക നിയമന ബോർഡ് രൂപീകരിക്കണമെന്നും സമസ്ത ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ഭീഷണിയെ ഗൗരവമായി കാണുന്നില്ലെന്നു ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പരാതി നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും സമസ്ത അധ്യക്ഷൻ കൂട്ടിച്ചേർത്തു. വഖഫ് ബോർഡ് വിഷയത്തിൽ മോസ്കുകളിൽ പ്രതിഷേധത്തിനു മുസ്ലിം ലീഗ് ആഹ്വാനം ചെയ്തിരുന്നു.
എന്നാൽ, ഇതിനെതിരേ സിപിഎം രംഗത്തുവരികയും രാഷ്ട്രീയ വിഷയങ്ങളിൽ മതസ്ഥാപനങ്ങളെ പ്രചരണത്തിന് ഉപയോഗിക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്നു പറയുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെ സമസ്തയും ആരാധനാലയങ്ങളിലെ പ്രതിഷേധത്തെ തള്ളിപ്പറഞ്ഞു. ഇതോടെ മോസ്കുകളിൽ നടത്തുമെന്നു പ്രഖ്യാപിച്ച പ്രതിഷേധ പരിപാടിയിൽനിന്നു മുസ്ലിം ലീഗിനു പിന്നാക്കം പോകേണ്ട അവസ്ഥയുമുണ്ടായി.
സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്കു വധഭീഷണി
11:08 AM Dec 28, 2021 | Deepika.com