കോൽക്കത്ത: മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചെന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആക്ഷേപം തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വിദേശ സംഭാവന സ്വീകരിക്കാനുള്ള അനുവാദമാണ് പുതുക്കി നൽകാത്തത്. മതിയായ രേഖകളില്ലാത്തതിനാൽ 25ന് അപേക്ഷ തള്ളിയെന്നും കേന്ദ്രം വ്യക്തമാക്കി.
മിഷനറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ മരവിപ്പിച്ചെന്ന് ട്വിറ്ററിലൂടെ മമത അറിയിച്ചിരുന്നു. നടപടി ഞെട്ടിക്കുന്നതാണെന്നും അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും മമത ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് മമതയുടെ ആരോപണത്തെ തള്ളി കേന്ദ്രം രംഗത്തെത്തിയത്.
മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഗുജറാത്ത് ഘടകത്തിനെതിരേ മതപരിവർത്തനം ആരോപിച്ച് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര നടപടിയുണ്ടായത്. മിഷനറീസ് ഓഫ് ചാരിറ്റിക്ക് കീഴിലുള്ള തൊഴിലാളികളും രോഗികളുമായ ഇരുപത്തിരണ്ടായിരത്തോളം പേർ മരുന്നും ഭക്ഷണവും ഇല്ലാതെ കഴിയുകയാണെന്നും മമത ട്വിറ്ററിൽ കുറിച്ചിരുന്നു.
മിഷനറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടില്ല; മമതയെ തള്ളി കേന്ദ്രം
06:52 PM Dec 27, 2021 | Deepika.com