കൊച്ചി: കിഴക്കമ്പലത്തെ അക്രമസംഭവവുമായി ബന്ധപ്പെട്ട് പോലീസിനെതിരെ കിറ്റക്സ് എംഡി സാബു എം. ജേക്കബ്. അറസ്റ്റിലായവരിൽ 13 പേർ മാത്രമാണ് യഥാർഥ പ്രതികൾ. കസ്റ്റഡിയിലുള്ള 151 പേർ നിരപരാധികളാണെന്നും ഇവരെ പോലീസ് പ്രതികളാക്കിയത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും സാബു എം. ജേക്കബ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വളരെ യാദൃശ്ചിക സംഭവങ്ങളാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവം യാദൃശ്ചികമായിരുന്നെങ്കിലും അതിന് പിന്നിലെ കാരണം എന്താണെന്ന് അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട്. പോലീസ് കസ്റ്റഡിയിൽ എടുത്തവരിൽ 152 പേരെ ഞങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. 12 പേരെ കിറ്റക്സിന് അറിയില്ല.
കിറ്റക്സിന്റെ 12 ലൈന്‍ ക്വാര്‍ട്ടേഴ്സിലായി 984 പേരാണ് താമസിക്കുന്നത്. ഇതില്‍ 499 പേര് മലയാളികളാണ്. ബാക്കി ഇതരസംസ്ഥാനക്കാരും.12 ക്വാര്‍ട്ടേഴ്സുകളില്‍ മൂന്നെണ്ണത്തില്‍നിന്ന് മാത്രമാണ് പ്രതികളെ പിടികൂടിയിരിക്കുന്നത്. 10,11,12 നമ്പര്‍ ക്വാര്‍ട്ടേഴ്സുകളില്‍നിന്ന് മാത്രമാണ് ആളുകളെ കസ്റ്റഡിയിലെടുത്തത്. മലയാളികളെ മാറ്റിനിര്‍ത്തി ഇതര സംസ്ഥാനക്കാരെ മാത്രമാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.
പോലീസ് മുന്‍വിധിയോടെ വന്ന് ജനങ്ങളെ കബളിപ്പിക്കാനായാണ് ഹിന്ദിക്കാരെ മാത്രം കസ്റ്റഡിയിലെടുത്തത്. എങ്ങനെ ഈ ക്വാര്‍ട്ടേഴ്സിലുള്ളവര്‍ മാത്രം കുറ്റക്കാരാണെന്ന് പോലീസ് കണ്ടെത്തി? വെറും രണ്ട് മണിക്കൂര്‍ കൊണ്ട് എങ്ങനെയാണ് ഇവരാണ് പ്രതികളെന്ന് പോലീസിന് മനസിലായതെന്നും കിറ്റക്സ് എംഡി ചോദിച്ചു.
കിറ്റക്സ് ഒരിക്കലും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ അംഗീകരിക്കുന്ന പ്രസ്ഥാനമല്ലെന്നും അദ്ദേഹം പറഞ്ഞു. നിയമം കൈയിലെടുക്കാനോ നിയമലംഘനത്തിനോ ആരെയും അനുവദിക്കാറുമില്ല. ഏതെങ്കിലും നിയമലംഘനം നടന്നാൽ അപ്പോൾ തന്നെ പോലീസിനെ അറിയിക്കാറുണ്ടെന്നും സാബു എം. ജേക്കബ് കൂട്ടിച്ചേർത്തു.
കസ്റ്റഡിയിലുള്ള 151 പേർ നിരപരാധികൾ; പോലീസ് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് കിറ്റക്സ് എംഡി
05:31 PM Dec 27, 2021 | Deepika.com