ഗോഹട്ടി: ആസാമിൽ തീവ്രഹിന്ദുത്വ വാദികൾ ക്രിസ്മസ് ആഘോഷങ്ങൾ തടസപ്പെടുത്തി. സിൽച്ചാറിലെ പള്ളിയിൽ ബജ്റംഗ്ദൾ പ്രവർത്തകരുടെ നേതൃത്വത്തിലാണ് അക്രമം നടന്നത്. പള്ളിയുടെ അകത്ത് ബലംപ്രയോഗിച്ച് പ്രവേശിച്ച അക്രമികൾ വിശ്വാസികളെ ഭീഷണിപ്പെടുത്തി.
ക്രിസ്ത്യാനികൾ ക്രിസ്മസ് ആഘോഷിക്കുന്നതിൽ തങ്ങൾക്ക് പ്രശ്നമില്ലെന്നും എന്നാൽ ഹിന്ദുക്കളെ അതിന് അനുവദിക്കില്ലെന്നനും അക്രമികൾ ഭീഷണിമുഴക്കി. സംഭവവുമായി ബന്ധപ്പെട്ട് ആരും പരാതി നല്‍കിയിട്ടില്ലെന്നും അതുകൊണ്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.
നടന്നത് ചെറിയകാര്യമാണെന്നും അതിനാൽ സ്വമേധയാ കേസെടുക്കേണ്ട ആവശ്യമില്ലെന്നും പറഞ്ഞ് പോലീസ് സംഭവത്തെ നിസാരവൽക്കരിച്ചു.
"ഞങ്ങൾ ക്രിസ്മസിന് എതിരല്ല. ക്രിസ്ത്യാനികൾ മാത്രം ക്രിസ്മസ് ആഘോഷിക്കട്ടെ. ഹിന്ദു ആൺകുട്ടികളും പെൺകുട്ടികളും ക്രിസ്മസ് ചടങ്ങിൽ പങ്കെടുക്കുന്നതിന് ഞങ്ങൾ എതിരാണ്. ഇന്ന് ഹിന്ദുക്കളുടെ തുളസി ദിവസ് ആയിരുന്നു. പക്ഷേ ആരും ആഘോഷിച്ചില്ല. ഇത് ഞങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നു... എല്ലാവരും പറയുന്നു. ക്രിസ്മസ് ആശംസകൾ. ഇങ്ങനെപോയാൽ നമ്മുടെ മതം എങ്ങനെ നിലനിൽക്കും?. അക്രമികളിൽ ഒരാൾ ഓൺലൈനിൽ പ്രചരിച്ച ഒരു വീഡിയോയിൽ പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്മസിനോട് അനുബന്ധിച്ച് നിരവധി അക്രമസംഭവങ്ങൾ നടന്നിരുന്നു. എങ്കിലും പോലീസിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയുമുണ്ടായിട്ടില്ല.
ആസാമിൽ ക്രിസ്മസ് ആഘോഷം തടസപ്പെടുത്തി തീവ്രഹിന്ദുത്വ വാദികൾ
11:59 AM Dec 26, 2021 | Deepika.com