കൊച്ചി: കിഴക്കമ്പലത്ത് പോലീസുകാരെ അതിഥി തൊഴിലാളികള്‍ ആക്രമിച്ച സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കുന്നത്തുനാട് എംഎല്‍എ പി.വി. ശ്രീനിജന്. 1500ലധികം തൊഴിലാളികള്‍ ക്യാംപിലേക്കെത്തുമ്പോള് കമ്പനി അധികൃതര്‍ ഇടപെടേണ്ടതായിരുന്നു.
കമ്പനിയില്‍ തൊഴിലാളികളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടെന്ന് നേരത്തെ തന്നെ എല്ലാവരോടും പറഞ്ഞതാണ്. പക്ഷേ കിറ്റെക്സ് മാനേജ്മെന്റ് അതെല്ലാം മൂടിവയ്ക്കാനാണ് ശ്രമിച്ചത് എന്നും പി.വി. ശ്രീനിജന് പറഞ്ഞു.
കിറ്റക്സ് കമ്പനിയിലെ ജീവനക്കാരായ അതിഥിത്തൊഴിലാളികളാണ് പോലീസുകാരെ ആക്രമിച്ചത്. സംഭവത്തിൽ ഇൻസ്പെക്ടറടക്കം അഞ്ച് പോലീസുകാർക്ക് പരിക്കേറ്റു.
ക്രിസ്മസ് കരോൾ നടത്തുന്നതുമായി ബന്ധപ്പെട്ടാണ് സംഭവങ്ങളുടെ തുടക്കം. തൊഴിലാളികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതോടെ പോലീസ് സ്ഥലത്തെത്തി. പ്രശ്നം പരിഹരിക്കാൻ ഇടപെട്ടതോടെയാണ് ഇവർ പോലീസിന് നേരെ തിരിഞ്ഞത്. അക്രമസക്തരായ അതിഥിത്തൊഴിലാളികൾ രണ്ടു പോലീസ് ജീപ്പുകൾ കത്തിച്ചു.
കുന്നത്തുനാട് പോലീസ് സ്റ്റേഷനിലെ പോലീസുകാർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ പോലീസുകാരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിറ്റക്സ് കമ്പനി പരിസരത്ത് വൻ പോലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.
അതിഥി തൊഴിലാളികളുടെ ആക്രമണം; കർശന നടപടി സ്വീകരിക്കുമെന്ന് കുന്നത്തുനാട് എംഎൽഎ
09:29 AM Dec 26, 2021 | Deepika.com