ന്യൂയോർക്ക്: ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്കോപായ ജെയിംസ് വെബ് വിക്ഷേപിച്ചു. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ വിക്ഷേപണത്തറയായ ഫ്രഞ്ച് ഗയാനയിൽനിന്നാണ് വിക്ഷേപണം നടന്നത്. വൈകിട്ട് 5.50ന് യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ആരിയാന്–5 റോക്കറ്റിലേറി ജെയിംസ് വെബ് ഭൂമിയുടെ ഭ്രമണപഥം ഭേദിച്ചു.
പ്രപഞ്ചോൽപ്പത്തി സംബന്ധിച്ച വിപുലമായ ഗവേഷണമാണ് ജെയിംസ് വെബിന്റെ ലക്ഷ്യം. പത്ത് ബില്യൺ അമേരിക്കൻ ഡോളറാണ് (75,000 കോടി) ആകെ ചെലവ്. നാസ, യൂറോപ്യൻ സ്പേസ് ഏജൻസി, കനേഡിയൻ സ്പേസ് ഏജൻസി എന്നിവ ചേർന്നാണ് ഈ ദൗത്യം യാഥാർഥ്യമാക്കിയത്.
ദൗത്യം യാഥാർഥ്യമാക്കാൻ മുപ്പത് വർഷമെടുത്തു. ദൗത്യത്തിന്റെ ആകെ ചുമതല നാസയ്ക്കാണ്. ലോകത്ത് ഇതുവരെ നിർമിച്ചതിൽ ഏറ്റവും ശേഷിയേറിയ ടെലിസ്കോപ്പാണ് ജയിംസ് വെബ്.
ഭ്രമണപഥത്തിലെത്താൻ ഒരു മാസമെടുക്കും. ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള എൽ-2 ഭ്രമണപഥത്തിലാകും ടെലിസ്കോപ് സ്ഥിതി ചെയ്യുക. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്റെ ഏകദേശം നാല് മടങ്ങ് അകലത്തിലാണിത്. ഹബ്ബിൾ ടെലിസ്കോപ് സ്ഥിതി ചെയ്യുന്നത് ഭൂമിയിൽനിന്ന് വെറും 570 കിലോമീറ്റർ മാത്രം ദൂരെയാണ്.
പ്രപഞ്ചോൽപ്പത്തി തേടി; ചന്ദ്രനും കടന്ന് അനന്തതയിലേക്ക് ജെയിംസ് വെബ് കുതിച്ചു
09:22 PM Dec 25, 2021 | Deepika.com