ബംഗളൂരു: കർണാടകയിൽ സ്കൂളിൽ ക്രിസ്മസ് ആഘോഷം തടസപ്പെടുത്തി ഹിന്ദുത്വ തീവ്രവാദികൾ. മാണ്ഡ്യ ജില്ലയിലെ നിർമല ഇംഗ്ലീഷ് ഹൈസ്കൂളിലായിരുന്നു സംഭവം. ഹിന്ദുത്വ തീവ്രവാദികൾ സ്കൂളിൽ അതിക്രമിച്ചുകയറി അധികൃതരെ ഭീഷണിപ്പെടുത്തി ക്രിസ്മസ് ആഘോഷം നിർത്തിവയ്പ്പിക്കുകയായിരുന്നു.
സ്കൂൾ ക്രിസ്തമതം പ്രചരിപ്പിക്കുന്നെന്നും ഹൈന്ദവ ആഘോഷങ്ങൾ നടത്തുന്നില്ലെന്നും ആരോപിച്ചായിരുന്നു ക്രിസ്മസ് ആഘോഷം തടസപ്പെടുത്തിയതെന്ന് പ്രധാനാധ്യാപിക കനിക ഫ്രാൻസിസ് മേരി പറഞ്ഞു.
എല്ലാവർഷവും സ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്താറുണ്ട്. എന്നാൽ കോവിഡ് സാഹചര്യം മൂലം നിർത്തിവച്ചിരിക്കുകയായിരുന്നു. ഇത്തവണ വിദ്യാർഥികളുടെ നിർബന്ധത്തിന് വഴങ്ങി ചെറിയ ആഘോഷം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ സ്വമേധയാ പണം സമാഹരിച്ച് കേക്ക് ഓർഡർ ചെയ്തു. ഇതിനെ രക്ഷിതാക്കളിൽ ഒരാൾ എതിർത്തു. ഇയാൾ ഹിന്ദു തീവ്രവാദ സംഘടനകളെ വിവരം അറിയിച്ചു. സ്കൂൾ ക്രിസ്തമതം പ്രചരിപ്പിക്കുന്നെന്നും ഹൈന്ദവ ആഘോഷങ്ങൾ നടത്തുന്നില്ലെന്നുമായിരുന്നു ആരോപണം- കനിക ഫ്രാൻസിസ് പറയുന്നു.
വിവരം അറിഞ്ഞെത്തിയ അക്രമികൾ സ്കൂളിൽ അതിക്രമിച്ചുകയറി അധികൃതരെ ഭീഷണിപ്പെടുത്തി. ഇത്തവണ രക്ഷിതാക്കളുടെ തീരുമാനത്തിന് വിടുകയാണെന്നും ഇനിയും ഇത്തരം സംഭവം ആവർത്തിച്ചാൽ സ്ഥിതി ഇതായിരിക്കില്ലെന്നുമായിരുന്നു ഭീഷണി. സംഭവുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതർ പോലീസിൽ പരാതി നൽകി.
ആവർത്തിച്ചാൽ ഇതായിരിക്കില്ല സ്ഥിതി; സ്കൂളിൽ ക്രിസ്മസ് ആഘോഷം തടസപ്പെടുത്തി ഹിന്ദു തീവ്രവാദികൾ
08:45 PM Dec 24, 2021 | Deepika.com