കാൺപുർ: ആദായ നികുതി വകുപ്പിനെ കബളിപ്പിച്ച് കോടികൾ തട്ടിയ സുഗന്ധവ്യാപാരിയുടെ സ്ഥാപനങ്ങളിൽ റെയ്ഡ്. കാൺപൂർ സ്വദേശിയായ പിയുഷ് ജെയിനിന്റെ സ്ഥാപനങ്ങളിൽ നടന്ന റെയ്ഡിൽ 150 ലേറെ കോടി രൂപ കണ്ടെത്തി.
കണ്ടെടുത്ത പണത്തിൽ ഇനിയും ഒരുപാട് എണ്ണിത്തീർക്കാനുണ്ടെന്നാണ് റിപ്പോർട്ട്. അലമാരകളിൽ കെട്ടുകളായി സൂക്ഷിച്ചിരിക്കുന്ന നോട്ടുകളുടെ ചിത്രങ്ങളും ആദായ നികുതി, ജിഎസ്ടി ഉദ്യോഗസ്ഥർ പണം എണ്ണുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
വ്യാഴാഴ്ച ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. ജെയിനിന്റ ഉടമസ്ഥതയിലുള്ള മുംബൈയിലേയും ഗുജറാത്തിലേയും സ്ഥാപനങ്ങളിലും സമാന രീതിയിൽ റെയ്ഡ് തുടരുകയാണ്.
നികുതി വെട്ടിച്ചതുമായി ബന്ധപ്പെട്ട് ജിഎസ്ടി ഉദ്യോഗസ്ഥരായിരുന്നു ആദ്യം പിയുഷ് ജെയിനിന്റെ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയത്. എന്നാൽ പണം കണ്ടെടുത്തതോടെ ആദായ നികുതി വകുപ്പും ജിഎസ്ടി ഉദ്യോഗസ്ഥർക്കൊപ്പം റെയ്ഡിൽ പങ്കാളികളാകുകയായിരുന്നു.
ഇല്ലാത്ത കമ്പനികളുടെ പേരിൽ വ്യാജ ഇൻവോയിസ് ഉണ്ടാക്കി ഇടപാടുകൾ രേഖപ്പെടുത്തി കമ്പനി നികുതി വെട്ടിച്ചു എന്നാണ് ജിഎസ്ടി ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.
200 ഇൻവോയിസുകളിലായിട്ടാണ് ഇടപാടുകൾ രേഖപ്പെടുത്തിയത്. 50,000ത്തോളം രൂപയാണ് ഓരോ ഇൻവോയിസിലും രേഖപ്പെടുത്തിയിരുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
യുപിയിൽ സുഗന്ധവ്യാപാരിയുടെ സ്ഥാപനങ്ങളിൽ റെയ്ഡ്; 150 കോടിയിലേറെ കണ്ടെടുത്തു
02:38 PM Dec 24, 2021 | Deepika.com