ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ എസ്ഡിപിഐ പ്രവർത്തകർ സംസ്ഥാനം വിട്ടെന്ന് വ്യക്തമായതോടെ പോലീസ് അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു. പ്രതികൾക്ക് ഒളിവിൽ കഴിയാൻ സംഘടനയുടെ സഹായം ലഭിക്കുന്നുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു ആർഎസ്എസ് പ്രവർത്തകരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഇരുവർക്കും കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. പ്രതികൾക്ക് സഹായം ചെയ്തു നൽകിയതിനാണ് ഇരുവരും പിടിയിലായത്.
അതിനിടെ രഞ്ജിത്ത് വധക്കേസ് പ്രതികളെ പിടികൂടാൻ കഴിയാത്തത് പോലീസിലെ ഒത്തുകളി മൂലമാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. ആലപ്പുഴ ജില്ലയിൽ എസ്ഡിപിഐയെ പാലൂട്ടി വളർത്തുന്നത് എച്ച്.സലാം എംഎൽഎയും എ.എം.ആരിഫ് എംപിയുമാണെന്നും അതിനാലാണ് പോലീസ് ഒളിച്ചുകളിക്കുന്നതെന്നും ബിജെപി വക്താവ് സന്ദീപ് വാര്യർ ആരോപിച്ചു.
രഞ്ജിത്ത് വധം: പ്രതികൾക്കായി പോലീസ് തമിഴ്നാട്ടിലേക്ക്
02:26 PM Dec 24, 2021 | Deepika.com