കീവ്: കിഴക്കൻ യുക്രെയ്നിലെ വെടിനിർത്തൽ ധാരണ പുനരാരംഭിക്കാൻ യുക്രെയ്നും റഷ്യയും സമ്മതിച്ചു. റഷ്യൻ പിന്തുണയോടെ കിഴക്കൻ യുക്രെയ്ൻ നിയന്ത്രിക്കുന്ന വിമതരും ധാരണ അംഗീകരിച്ചിട്ടുണ്ട്. യൂറോപ്യൻ സുരക്ഷാ സഹകരണ സംഘടനയായ ഒഎസ്സിഇ ആണ് ഇതിനു മധ്യസ്ഥത വഹിച്ചത്.
യുക്രെയ്നിൽ അധിനിവേശം നടത്താൻ റഷ്യ സൈനിക ഒരുക്കം നടത്തുന്നുവെന്ന വാർത്തകൾക്കിടെയാണു വെടിനിർത്തൽ പുനരാരംഭിക്കാനുള്ള തീരുമാനം.
കിഴക്കൻ യുക്രെയ്നിലെ വിമതരുമായി യുക്രെയ്ൻ സേന ഏഴു വർഷമായി പോരാട്ടത്തിലാണ്. 14,000 പേർ കൊല്ലപ്പെട്ടു. 2020 ജൂലൈയിലാണു വെടിനിർത്തലുണ്ടായത്. വെടിനിർത്തൽ ലംഘനങ്ങൾ അടുത്തിടെ വർധിച്ചിരുന്നു.
ജനുവരി അവസാനത്തോടെ റഷ്യ അധിനിവേശം നടത്തിയേക്കുമെന്നാണു യുക്രെയ്ൻ നേരത്തേ പറഞ്ഞിട്ടുള്ളത്. യുക്രെയ്നെ നാറ്റോ സൈനിക സഖ്യത്തിൽ ചേർക്കാനുള്ള ആലോചനയാണു റഷ്യയെ പ്രകോപിപ്പിക്കുന്നത്. ഒരു ലക്ഷം പട്ടാളക്കാരെ റഷ്യ അതിർത്തിയിലേക്കു നീക്കിയെന്നാണു റിപ്പോർട്ട്. റഷ്യ ഇതു നിഷേധിച്ചിട്ടുണ്ട്.
റഷ്യ- യുക്രെയ്ൻ വെടിനിർത്തൽ പുനരാരംഭിക്കും
12:39 AM Dec 24, 2021 | Deepika.com