തൃശൂർ: കെ-റെയിൽ പദ്ധതി കേരളത്തിനു വൻ ദുരന്തമായി മാറുമെന്നു പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ. പ്രശാന്ത് ഭൂഷണ്. യുക്തിഹീനമായ പദ്ധതികൊണ്ട് ഭൂമാഫിയയ്ക്കു മാത്രമാണ് നേട്ടമുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. കെ-റെയിൽ പദ്ധതിക്കെതിരെ സേവ് കേരള സമിതി സാഹിത്യ അക്കാദമി ഹാളിൽ നടത്തിയ ജനകീയ കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു ലക്ഷം കോടി മുടക്കി കെ-റെയിൽ നിർമിക്കുന്നതിനു ബദലായി പതിനായിരം കോടി മുടക്കി അതിവേഗയാത്ര സാധ്യമാക്കാൻ കഴിയുമെന്നിരിക്കേ, ഇത്രയും പണം ചെലവഴിക്കുന്നതു പാഴ്ചെലവാണെന്നു ചിന്തിക്കാൻ സർക്കാരിനു കഴിയാത്തതാണ് മനസിലാകാത്തത്. കെ-റെയിലിൽ മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ പോകാമെന്നതാണ് നേട്ടമായി കാണുന്നത്.
എന്നാൽ നിലവിലുള്ള റെയിൽവേ ലൈനിൽ പതിനായിരം കോടി മുടക്കി നവീകരണം നടത്തിയാൽ മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ ട്രെയിനുകൾ ഓടിക്കാനാകും. കെ-റെയിൽ പദ്ധതിക്കു പ്രത്യേക ലൈനാണ് ഉപയോഗിക്കുന്നത്. ഇതിലൂടെ മറ്റു ട്രെയിനുകൾ ഓടിക്കാനാകില്ല. ട്രെയിനിന്റെ എൻജിനും ബോഗികളും പ്രത്യേകം വാങ്ങിക്കണം.
ഇതിനുവേണ്ടി കടമെടുക്കുന്ന ഒരു ലക്ഷം കോടിയിലധികം രൂപയുടെ പലിശയുടെ പകുതിപോലും തിരിച്ചടയ്ക്കാൻ കഴിയില്ലെന്നു വിദഗ്ധർതന്നെ പറയുന്നു. എന്നിട്ടും കെ-റെയിൽ പദ്ധതി നടപ്പാക്കുമെന്നു പറയുന്നതിന്റെ യുക്തി മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ-റെയിൽ പദ്ധതി കേരളത്തിന്റെ ദുരന്തം: അഡ്വ. പ്രശാന്ത് ഭൂഷണ്
10:39 PM Dec 23, 2021 | Deepika.com