കാസര്‍ഗോഡ്: സുല്‍ത്താന്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് കാസര്‍ഗോഡ് ശാഖയില്‍നിന്ന് 2.88 കോടി രൂപയുടെ വജ്രാഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതിയായ ഡയമണ്ട്സ് വിഭാഗം മാനേജര്‍ അറസ്റ്റിൽ. മംഗളൂരു ബണ്ട്വാളിലെ മുഹമ്മദ് ഫാറൂഖ് (38) ആണ് അറസ്റ്റിലായത്.
കര്‍ണാടകയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കേസിലെ രണ്ടാംപ്രതിയും ഇയാളുടെ സഹോദരനുമായ ഇമ്രാന് ഷാഫി കഴിഞ്ഞ 11 ന് പിടിയിലായിരുന്നു.
ഫാറൂഖിനെ കണ്ടെത്തുന്നതിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇരുവരും ചേര്‍ന്ന് അഞ്ചു ബാങ്കുകളിലായി ഏതാനും ആഭരണങ്ങള്‍ പണയം വച്ച് 50 ലക്ഷത്തോളം രൂപ വായ്പയെടുത്തതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
കോവിഡ് നിയന്ത്രണങ്ങള്‍ തുടങ്ങിയതിനുശേഷം ഒന്നര വര്‍ഷത്തിലധികമായി ജ്വല്ലറിയില്‍ സ്റ്റോക്കെടുപ്പ് നടത്തിയിരുന്നില്ല. ഇതു മുതലെടുത്താണ് മാനേജർ തട്ടിപ്പ് നടത്തിയതെന്നാണ് ജ്വല്ലറി അധികൃതര്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്.
ഒടുവില്‍ സ്റ്റോക്കെടുക്കാന്‍ നിശ്ചയിച്ചപ്പോള്‍ അതിന് തൊട്ടുമുമ്പ് മറ്റൊരു കാരണം പറഞ്ഞ് ഫാറൂഖ് ഓഫീസില്‍നിന്ന് ഇറങ്ങുകയായിരുന്നു. അടുത്ത ദിവസവും ഇയാള്‍ വരാതിരുന്നതോടെ വജ്രാഭരണ വിഭാഗത്തിന്റെ ചുമതലയിലുണ്ടായിരുന്ന മറ്റൊരാളെ വച്ച് സ്റ്റോക്കെടുക്കുകയും ആഭരണങ്ങള്‍ നഷ്ടപ്പെട്ട കാര്യം തിരിച്ചറിയുകയുമായിരുന്നു.
കോടികളുടെ വജ്രാഭരണങ്ങള്‍ തട്ടിയെടുത്ത ജ്വല്ലറി മാനേജര്‍ അറസ്റ്റില്‍
08:03 PM Dec 23, 2021 | Deepika.com