ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ മതസമ്മേളനത്തിൽ മുസ്ലിം വംശഹത്യ നടത്തണമെന്ന് പ്രഖ്യാപനം നടത്തിയിട്ടും നടപടിയില്ല. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ നടന്ന മതസമ്മേളനത്തിലായിരുന്നു വിവാദ ആഹ്വാനം ഉണ്ടായത്.
ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരിക്കുകയാണ്. എന്നാൽ നാല് ദിവസം പിന്നിട്ടിട്ടും സംഭവത്തിൽ ഇതുവരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
പ്രകോപനപരമായ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധനായ മതനേതാവ് യതി നരസിംഹാനന്ദാണ് സമ്മേളനം സംഘടിപ്പിച്ചത്. ഹിന്ദു രക്ഷാ സേനയുടെ പ്രബോധാനന്ദ ഗിരി, ബിജെപി വനിതാ വിഭാഗം നേതാവ് ഉദിത ത്യാഗി, ബിജെപി നേതാവ് അശ്വിനി ഉപാധ്യായ എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
വിദ്വേഷ പ്രസംഗത്തിനെതിരെ തൃണമൂൽ കോൺഗ്രസ് നേതാവും വിവരാവകാശ പ്രവർത്തകനുമായ സാകേത് ഗോഖലെ പരാതി നൽകി.
മതസമ്മേളനത്തിൽ മുസ്ലിംകൾക്കെതിരെ യുദ്ധത്തിന് ആഹ്വാനം ഉണ്ടായി. ഇന്ത്യയിൽ മുസ്ലിം പ്രധാനമന്ത്രി ഉണ്ടാവാതിരിക്കാൻ ഹിന്ദുക്കൾ ആയുധമെടുക്കണമെന്നായിരുന്നു ആഹ്വാനം. മ്യാൻമറിനെപ്പോലെ നമ്മുടെ പോലീസും നമ്മുടെ രാഷ്ട്രീയക്കാരും നമ്മുടെ സൈന്യവും ഓരോ ഹിന്ദുവും ആയുധമെടുത്ത് ശുചീകരണം നടത്തണം. മറ്റൊരു വഴിയും അവശേഷിക്കുന്നില്ല- മതസമ്മേളനത്തിൽ പ്രബോധാനന്ദ ഗിരി ആഹ്വാനം ചെയ്തു.
സമ്മേളനത്തിൽ ഇക്കാര്യം താൻ പറഞ്ഞതാണെന്ന് പ്രബോധാനന്ദ ഗിരി എൻഡിടിവിയോട് വെളിപ്പെടുത്തുകയും ചെയ്തു. പറഞ്ഞതിൽ തനിക്ക് ലജ്ജയില്ല. പോലീസിനെ പേടിയില്ല. പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.
മറ്റൊരു വീഡിയോയിൽ സ്വാധി അന്നപൂർണ എന്നറിയപ്പെടുന്ന പൂജ ഷകുൻ പാണ്ഡെ മുസ്ലിംകൾക്കെതിരെ ആയുധമെടുക്കാൻ പ്രേരിപ്പിക്കുന്നു. അവരെ അവസാനിപ്പിക്കണമെങ്കിൽ അവരെ കൊല്ലുക. അവരിൽ 20 ലക്ഷം പേരെ കൊല്ലുന്നതിന് നമുക്ക് 100 സൈനികർ ആവശ്യമാണെന്നും പൂജ ഷകുൻ പറയുന്നു.
മതസമ്മേളനത്തിലെ പ്രസംഗം പൂജ ഷകുനും തള്ളിപ്പറഞ്ഞില്ല. ഇന്ത്യൻ ഭരണഘടന തെറ്റാണെന്ന് അവർ പറഞ്ഞു. ഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്സെയോടാണ് ഇന്ത്യക്കാർക്ക് പ്രതിബദ്ധത ഉണ്ടാവേണ്ടതെന്നും ഇവർ എൻഡിടിവിയോട് പറഞ്ഞു. പോലീസിനെ തനിക്ക് പേടിയില്ലെന്ന് പൂജ കൂട്ടിച്ചേർത്തു.
മുസ്ലിം വംശഹത്യ നടത്തണമെന്ന് ആഹ്വാനം; കേസുപോലുമെടുക്കാതെ ഉത്തരാഖണ്ഡ് പോലീസ്
07:37 PM Dec 23, 2021 | Deepika.com