കൊച്ചി: അന്തരിച്ച നടന് രാജന് പി. ദേവിന്റെ മകന് ഉണ്ണിരാജിന്റെ ഭാര്യ പ്രിയങ്ക സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തെന്ന കേസിന്റെ അന്വേഷണത്തിന് ദക്ഷിണമേഖലാ ഡിഐജി ഹര്‍ഷിത അട്ടല്ലൂരി മേല്‍നോട്ടം വഹിക്കണമെന്ന് ഹൈക്കോടതി. ഇതു സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ ഡിജിപി ഉത്തരവിറക്കണമെന്നും ജസ്റ്റീസ് പി. ഗോപിനാഥ് നിര്‍ദേശം നല്കി.
കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഉണ്ണിരാജിന്റെ അമ്മ ശാന്തമ്മ രാജന് പി. ദേവ് നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടൽ. അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ഇതിനായി ഹര്‍ഷിത അട്ടല്ലൂരി മേല്‍നോട്ടം വഹിക്കണമെന്നും സിംഗിള്‍ ബെഞ്ചിന്റെ വിധിയില്‍ പറയുന്നു.
കഴിഞ്ഞ മേയ് 12നാണ് പ്രിയങ്കയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തതാണെന്ന പരാതിയില്‍ ഉണ്ണിരാജിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് തിരുവനന്തപുരം സെഷന്‍സ് കോടതി ജാമ്യം നല്കി.
തുടര്‍ന്നാണ് കേസിലെ രണ്ടാം പ്രതിയായ ശാന്തമ്മ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഇതു സിംഗിള്‍ ബെഞ്ച് അനുവദിച്ചു. ഹര്‍ജിക്കാരിയെ അറസ്റ്റ് ചെയ്താല്‍ 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള് ജാമ്യവും വ്യവസ്ഥ ചെയ്ത് ജാമ്യം നല്‍കണമെന്നാണ് വിധിയില്‍ പറയുന്നത്.
പ്രിയങ്കയുടെ ആത്മഹത്യ: അന്വേഷണ മേല്‍നോട്ടം ഹര്‍ഷിത അട്ടല്ലൂരി വഹിക്കണമെന്ന് ഹൈക്കോടതി
07:06 PM Dec 23, 2021 | Deepika.com