കോട്ടയം: 41 വർഷത്തിലേറെയായി കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായിരുന്ന പിടിയുടെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച ഞെട്ടലിലാണ് നേതാക്കളും പ്രവർത്തകരും. പി.ടിയെ വേണമെങ്കിൽ കോൺഗ്രസിലെ ഒറ്റയാനെന്ന് വിളിക്കാം. തൊടുപുഴയിലെ സാധാരണ കർഷക കുടുംബത്തിൽ ജനിച്ച പി.ടി പാർട്ടിയുടെ നേതൃനിരയിലേക്ക് ഉയർന്നു വന്നത് ആരുടെയും പിൻബലമില്ലാതെയാണ്.
ആദർശ രാഷ്ട്രീയവും താഴെത്തട്ടിലെ പ്രവർത്തകരുമായും സാധാരണക്കാരുമായുമുള്ള അടുത്ത ബന്ധവുമാണ് അദ്ദേഹത്തെ കോൺഗ്രസിലെ മികച്ച നേതാവാക്കിയത്. ഏത് നേരത്തും അണികളുടെ ഏത് ആവശ്യത്തിനും സമീപിക്കാൻ സാധിക്കുന്ന നേതാവായിരുന്നു അദ്ദേഹം. തന്റെ നിലപാടുകളിൽ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയാറായിരുന്നില്ല.
പഠനകാലത്ത് മഹാരാജാസ് കോളജിലെ കെഎസ്യുവിന്റെ തീപ്പൊരി നേതാവായിരുന്നു പി.ടി. ഈ കാലയളവിലാണ് എസ്എഫ്ഐ നേതാവായിരുന്ന സൈമണ്‍ ബ്രിട്ടോയ്ക്ക് കുത്തേറ്റത്. അക്കാലത്ത് ചില ആരോപണങ്ങളും പി.ടിക്ക് നേരെ ഉയർന്നിരുന്നു. ഇതിനു പിന്നാലെ പി.ടിയുടെ വിവാഹവും വിപ്ലവമായിരുന്നു. സഹപാഠിയായ ഉമയെയാണ് മിശ്ര വിവാഹം കഴിച്ചത്.
വിവിധ വിഷയങ്ങളിൽ കോൺഗ്രസ് നേതൃത്വവുമായിട്ടും മത-സാമുദായിക സംഘടനകളുമായിട്ടും പി.ടി. കലഹിച്ചിട്ടുണ്ട്. എന്നിരുന്നാൽപ്പോലും അടുത്തകാലത്ത് പാർട്ടിയിൽ പി.ടി. വീണ്ടും ശക്തനാകുകയായിരുന്നു.
നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി പി.ടിയെ പോലെ ഏറ്റുമുട്ടിയ മറ്റൊരു നേതാവില്ല. സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വിവിധ ആരോപണങ്ങളുമായി പി.ടി എത്തിയപ്പോൾ പിണറായി വിജയനും പിടിയും തമ്മിലുള്ള കടുത്ത വാക്ക്പ്പോരുകൾക്ക് പലവട്ടം സഭ സാക്ഷിയായിട്ടുണ്ട്.
ഓർമകളിൽ പി.ടി; കോൺഗ്രസിലെ ഒറ്റയാൻ, അണികളുടെ പ്രിയങ്കരൻ
12:18 PM Dec 22, 2021 | Deepika.com