ന്യൂഡൽഹി: കാർഷിക നിയമങ്ങൾ റദ്ദാക്കുന്നുവെന്ന പ്രഖ്യാപനം കൊണ്ടുമാത്രം സമരം നിർത്തേണ്ടതില്ലെന്ന് കർഷക സംഘടനകൾ തീരുമാനിച്ചു. ഞായറാഴ്ച ചേരാനിരിക്കുന്ന സംയുക്ത കിസാൻ മോർച്ച സമിതിയുടെ യോഗത്തിന് മുന്നോടിയായി ഇന്ന് ചേർന്ന ഒൻപത് കർഷക സംഘടനകളുടെ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
നിയമം റദ്ദാക്കുന്നതിനുള്ള സാങ്കേതിക നടപടികൾ പൂർത്തിയാക്കാൻ സർക്കാർ തയാറാകണം. പ്രധാനമന്ത്രി ഇത്തരമൊരു പ്രഖ്യാപനം നടത്തിയാൽ മാത്രം അംഗീകരിക്കാൻ കഴിയില്ല. പാർലമെന്റിൽ ഉൾപ്പടെ അവതരിപ്പിച്ച് നിയമം പൂർണമായും പിൻവലിച്ചുകൊണ്ടുള്ള നടപടികൾ സ്വീകരിക്കണം.
മന്ത്രിസഭയിൽ പോലും ആലോചിക്കാതെയാണ് പ്രധാനമന്ത്രി ഇത്തരമൊരു പ്രഖ്യാപനം നടത്തിയതെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. അതിനാൽ വാക്കു വിശ്വസിച്ച് സമരം പിൻവലിക്കാൻ കഴിയില്ല. കാർഷിക ഉത്പന്നങ്ങൾക്ക് താങ്ങുവില ഉറപ്പുവരുത്താൻ നടപടി വേണം.
സമരനാളുകളിൽ കർഷകർക്കെതിരേ വിവിധ വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണം. വിഷയത്തിൽ തുടർ ചർച്ചകൾക്ക് സർക്കാർ തയാറാകണം. മുൻനിശ്ചയപ്രകാരം ട്രാക്ടർ റാലി ഉൾപ്പടെ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും കർഷക സംഘടന നേതാക്കൾ അറിയിച്ചു.
ഞായറാഴ്ചയാണ് 42 കർഷക സംഘടനകൾ ഒന്നിക്കുന്ന സംയുക്ത കിസാൻ മോർച്ചയുടെ യോഗം. അതിന് മുന്നോടിയായിട്ടാണ് ഇന്ന് നേതാക്കൾ കൂടിയാലോചന നടത്തിയത്.
സമരം തുടരുമെന്ന് പ്രഖ്യാപിച്ച് കർഷകർ
03:14 PM Nov 20, 2021 | Deepika.com