തിരുവനന്തപുരം: മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ കൂട്ടിരിപ്പുകാരനെ മർദ്ദിച്ച സംഭവത്തിൽ രണ്ടു സുരക്ഷാ ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ഏജൻസിയിലെ സുരക്ഷാ ജീവനക്കാരായ രതീഷ്, വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച രാവിലെ 11-നായിരുന്നു സംഭവം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുത്തശ്ശിക്ക് കൂട്ടിരിപ്പിന് വന്ന അരുണ്‍ദേവ് (28) എന്ന യുവാവിനാണ് മർദ്ദനമേറ്റത്. ആശുപത്രിയിലെ പഴയ അത്യാഹിത വിഭാഗത്തിന് സമീപത്തുകൂടി യുവാവ് ഉള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ സുരക്ഷാ ജീവനക്കാർ തടഞ്ഞതാണ് തർക്കത്തിനും മർദ്ദനത്തിനും കാരണമായത്.
അത്യാവശ്യമായതിനാൽ കടത്തിവിടണമെന്നും പരിശോധനാ ഫലം ഡോക്ടറെ കാണിക്കാനാണെന്നും യുവാവ് പറഞ്ഞെങ്കിലും ജീവനക്കാർ അനുവദിച്ചില്ല. പിന്നീട് യുവാവിന്റെ പ്രവേശന പാസ് സുരക്ഷാ ജീവനക്കാർ കീറിക്കളയുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
യുവാവ് മെഡിക്കൽ കോളജ് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുരക്ഷാ ജീവനക്കാരെ അറസ്റ്റ് ചെയ്തത്. യുവാവ് ആക്രമിച്ചുവെന്ന് കാട്ടി സുരക്ഷാ ജീവനക്കാരും പരാതി നൽകിയിട്ടുണ്ട്. അതിനിടെ ഇന്ന് പുലർച്ചെ യുവാവിന്റെ മുത്തശ്ശി മരണത്തിന് കീഴടങ്ങി. മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
രോഗിയുടെ കൂട്ടിരിപ്പുകാരനെ മർദ്ദിച്ച കേസ്: രണ്ടു സുരക്ഷാ ജീവനക്കാർ അറസ്റ്റിൽ
01:22 PM Nov 20, 2021 | Deepika.com