ചാത്തന്നൂർ: കെഎസ്ആർടിസിയുടെ 2800 ബസുകൾ തുരുമ്പെടുത്തു നശിക്കുമ്പോൾ 250 ബസുകൾ കൂടി വാടകയ്ക്ക് എടുക്കുന്നു. ഡ്രൈവറും കണ്ടക്ടറുമില്ലാതെ ഡ്രൈലീസ് വ്യവസ്ഥയിൽ ബസുകൾ വാടകയ്ക്ക് എടുക്കുവാൻ വേണ്ടി മാധ്യമങ്ങളിൽ പരസ്യം സല്കിയിട്ടുണ്ട്.
ടെൻഡർ വിളിച്ചു
ബസ് ഉടമകൾക്കോ കൺസോർഷ്യങ്ങൾക്കോ പ്രൊവൈഡർമാർക്കോ ടെൻഡറിൽ പങ്കെടുക്കാം. ഏറ്റവും കുറഞ്ഞത് 10 ബസുകളെങ്കിലും നല്കണം.നല്ല കണ്ടീഷനിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന 2,800 ബസുകളാണ് വിവിധ വർക്ക്ഷോപ്പുകളിലായി കൂട്ടിയിട്ടിരിക്കുന്നത്. ഇവ നന്നാക്കിയെടുക്കാൻ ശ്രമിക്കാതെയാണ് പുതിയവ വാടകയ്ക്ക് എടുക്കുന്നത്.
കോവിഡിന്റെ മറവിൽ ഒതുക്കിയിട്ടിരിക്കുന്ന ഈ ബസുകൾ തുരുമ്പെടുത്തു നശിക്കുകയാണ്. സ്വന്തം ബസുകൾ നശിക്കാൻ വേണ്ടി കൂട്ടിയിട്ടിട്ടാണ് വാടകയ്ക്ക് ബസ് എടുക്കാനൊരുങ്ങുന്നത്.ഈ മാസം 26 വരെയാണ് ടെൻഡർ സ്വീകരിക്കുന്നത്.
കാലഹരണപ്പെട്ട സൂപ്പർ ക്ലാസ് ബസുകൾ മാറ്റുന്നതിനായി ലക്ഷ്വറി ക്ലാസും പുതിയായി ആരംഭിക്കുന്ന ഗ്രാമവണ്ടിക്കുമായാണ് ബസുകൾ വാടകയ്ക്ക് എടുക്കുന്നതെന്നാണ് കോർപ്പറേഷന്റെ വിശദീകരണം. ആദ്യഘട്ടത്തിൽ 250 ബസുകളാണ് ഇത്തരത്തിൽ എടുക്കുന്നത്.
പ്രീമിയം ക്ലാസ് ലക്ഷ്വറി എ.സി ബസുകൾ (10 എണ്ണം), എ.സി സെമി സ്ലീപ്പർ ബസ് (20 എണ്ണം), നോൺ എ.സി എയർ സസ്പെൻഷൻ ബസ് ( 20 എണ്ണം), നോൺ എ.സി മിഡി ബസ് (ഫ്രണ്ട് എഞ്ചിൻ)(100 എണ്ണം), നോൺ എസി മിഡി ബസ് ( 100 എണ്ണം) ഇത്രയും ബസുകൾക്കാണ് ദർഘാസ് ക്ഷണിച്ചിരിക്കുന്നത്.
അറ്റകുറ്റപ്പണി
കരാറിൽ ഏർപ്പെട്ട് സർവീസുകൾ ആരംഭിച്ച് കഴിഞ്ഞാൽ ബസുകൾ സർവീസ് കഴിഞ്ഞു സ്റ്റേഷനിൽ എത്തുമ്പോൾ അതതു ദിവസംതന്നെ കരാറുകാരുടെ പ്രതിനിധിക്കു ബസിനു കേടുപാടുകൾ ഉണ്ടോ നോക്കി റിപ്പോർട്ട് ചെയ്യണം. അങ്ങനെ അറിയിക്കാത്ത പക്ഷം പിന്നീട് ഉന്നയിക്കുന്ന കേടുപാടുകൾക്കു കെഎസ്ആർടിസി ഉത്തരവാദിയായിരിക്കില്ല എന്നതാണ് കോർപ്പറേഷന്റെ നിലപാട്.
ഓരോ ദിവസവും സർവീസ് നടത്തുന്ന കിലോമീറ്ററിന്റെ 75 ശതമാനം തുക അതതു ദിവസം തന്നെ ബസുടമയ്ക്കു നൽകും. ബാക്കിയുള്ള തുക 15 ദിവസം കൂടുമ്പോൾ ബിൽ നൽകുന്ന മുറയ്ക്ക് നൽകുകയും ചെയ്യും.
ആദ്യഘട്ടത്തിൽ ദീർഘദൂര ബസുകൾക്കാണ് മുൻഗണന. സിറ്റിയിൽ ഫീഡർ സർവീസ് ആയും ഇത്തരത്തിൽ ബസുകൾ ഉപയോഗിക്കും. കെഎസ്ആർടിസിയിലെ ഡ്രൈവർ, കണ്ടക്ടർമാർ ആയിരിക്കും ബസുകളിൽ സർവീസ് നടത്തുക. ബസിന്റെ മെയിന്റനൻസ്, ടയർ, ഇൻഷ്വറൻസ് എന്നിവ വഹിക്കേണ്ടത് ഉടമകളാണ്. എന്നാൽ, സ്റ്റേജ് ഗ്യാരേജ് പെർമിറ്റ് കെഎസ്ആർടിസി എടുക്കും.
കോൺട്രാക് ക്യാരേജ് ബസുകൾക്ക് ഒരു വാതിൽ മാത്രമേ പാടുള്ളൂ. ദീർഘ ദൂര ബസ് അല്ലാത്തവയ്ക്കു രണ്ട് ഡോർ നിർമിച്ചു നൽകേണ്ട ചുമതലയും കെഎസ്ആർടിസി നിർദേശിക്കുന്ന കളറും ഡിസൈനുമായുള്ള പെയിന്റ് അടിച്ചു നൽകേണ്ടതും ബസ് നൽകുന്നരുടെ ഉത്തരവാദിത്തമാണ്.
മൂന്നു വർഷം
മൂന്നു വർഷത്തേക്കാണ് ഇത്തരത്തിലുള്ള കരാറിൽ കെഎസ്ആർടിസി ഏർപ്പെടുന്നത്. ഇതിനായി കുറഞ്ഞത് നാലു വർഷം വരെ പഴക്കമുള്ള ബസുകളാണ് വേണ്ടത്. എന്നാൽ, കൂടുതൽ പുതിയ ബസുകൾ നൽകിയാൽ മൂന്നു വർഷത്തിൽ കൂടുതൽ കരാർ നൽകുന്നതു കെഎസ്ആർടിസി ആലോചിക്കും.
കെഎസ്ആർടിസിയിൽ സൂപ്പർ ക്ലാസ് ഇനത്തിൽപ്പെട്ട 704 ഓളം ബസുകൾ ഏഴു വർഷത്തെ കാലാവധി കഴിഞ്ഞിട്ടും സർക്കാർ രണ്ടു വർഷം കൂടെ പെർമിറ്റ് ദീർഘിപ്പിച്ച് നൽകിയിട്ടുണ്ട്. ഏഴു വർഷക്കാലാവധി കഴിഞ്ഞിട്ടും പെർമിറ്റ് കാലാവധി ദീർഘിപ്പിക്കാനുള്ള കാരണം സൂപ്പർഫാസ്റ്റ് ബസുകളുടെ ഷോർട്ടേജ് കാരണമാണ്.
പുതിയതായുള്ള ബസുകൾ കൂടി വരുന്നതോടെ ദീർഘദൂര സർവ്വീസുകളിൽ ഇവയെ ഉൾപ്പെടുത്തും. ഇതോടൊപ്പം കെഎസ്ആർടിസിക്ക് പ്രയോജനം ഉണ്ടാകുന്നതിനു പുറമെ സ്വകാര്യ ബസ് വ്യവസായത്തിൽ നിലവിൽ ഉണ്ടായിരിക്കുന്ന പ്രതിസന്ധി മറികടക്കുന്നതിന് ഉടമകളെക്കൂടി സഹായിക്കണമെന്നുള്ള സർക്കാർ നയത്തിന്റെ ഭാഗമായാണ് ബസുകൾ വാടകയ്ക്ക് എടുക്കുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്.
- പ്രദീപ് ചാത്തന്നൂർ
ആനവണ്ടി തമാശകൾ! 2800 ബസ് വെറുതെ കിടക്കുന്നു, വീണ്ടും 250 എണ്ണം വാടകയ്ക്ക് എടുക്കും
11:26 AM Nov 20, 2021 | Deepika.com