തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദിച്ചു. കിഴിവിലം സ്വദേശി അരുൺ ദേവിനാണ് മർദനമേറ്റത്. വാര്‍ഡില്‍ പ്രവേശിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്.
വെള്ളിയാഴ്ച രാവിലെ 11 ന് ആയിരുന്നു സംഭവം. മെഡിക്കൽ കോളജിന്റെ പഴയ മോർച്ചറിക്ക് സമീപത്തെ ഗെയ്റ്റിലൂടെ ആശുപത്രിയിലേക്ക് കയറാൻ ശ്രമിച്ചതാണ് പ്രകോപനത്തിന് ഇടയാക്കിയത്.
അരുൺ കയറാൻ ശ്രമിച്ചപ്പോൾ സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞു. പിന്നാലെ സെക്യൂരിറ്റി ജീവനക്കാരും അരുണും തമ്മിൽ വാക്ക് തർക്കമുണ്ടായി. തർക്കം ഉന്തും തള്ളുമായി കലാശിക്കുകയും മർദിക്കുകയുമായിരുന്നു. ഗെയ്റ്റ് പൂട്ടി അരുണിനെ അകത്തേക്ക് കൊണ്ടു പോയി വീണ്ടും മർദിച്ചതായും ദൃക്സാക്ഷികൾ പറയുന്നു.
രോഗിയെ കാണാൻ ഒരാൾക്കാണ് പാസ് അനുവദിച്ചിട്ടുള്ളത്. പാസുള്ള ഒരാൾക്കൊപ്പം അരുൺ കൂടി കയറാൻ ശ്രമിച്ചെന്നാണ് സെക്യൂരിറ്റി ജീവനക്കാർ വിശദീകരിക്കുന്നത്. സംഭവത്തിൽ കണ്ടാൽ അറിയുന്ന മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു.
തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരന് ക്രൂര മർദനം
06:34 PM Nov 19, 2021 | Deepika.com