വാഷിംഗ്ടൺ: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവിനെതിരേ ടെന്നീസ് താരം പെംഗ് ഷുയി ഉന്നയിച്ച ലൈംഗിക ആരോപണത്തിൽ അന്വേഷണം വേണമെന്ന് ഇതിഹാസ താരം സെറീന വില്യംസ്. വിഷയത്തിൽ നിശബ്ദത പാലിക്കരുതെന്നും സെറീന ആവശ്യപ്പെട്ടു. അവൾ സുരക്ഷിതയാണെന്നും എത്രയും വേഗം കണ്ടെത്തുമെന്നും താൻ പ്രതീക്ഷിക്കുന്നതായും സെറീന കൂട്ടിച്ചേർത്തു.
നവംബര്‍ മാസം ആദ്യമാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പ്രബല അംഗമായ ഷാംഗ് ഗവോലിക്കെതിരേ പെംഗ് ലൈംഗിക ആരോപണം ഉന്നയിച്ചത്. ഇതിനുശേഷം പെംഗിനെ പുറം ലോകം കണ്ടിട്ടില്ല.
ട്വിറ്റര്‍ പോലെ ചൈനയില്‍ ഉപയോഗത്തിലുള്ള വെബിബോയിലെ ദീര്‍ഘമായ കുറിപ്പിലൂടെയാണ് പെംഗ് ഗവോലിക്കെതിരേ ആരോപണം ഉന്നയിച്ചത്. ഗവോലിക്കുള്ള കത്തിന്റെ രൂപത്തിലായിരുന്നു പോസ്റ്റ്. പത്തുവര്‍ഷത്തോളം താനുമായി ഗവോലിക്ക് ബന്ധമുണ്ടായിരുന്നുവെന്നും ലൈംഗിക ബന്ധത്തിലേര്‍പ്പെടാനായി ഗവോലി തന്നെ നിര്‍ബന്ധിച്ചതായും കുറിപ്പില്‍ പെംഗ് ആരോപിച്ചു.
പെംഗ് പറഞ്ഞതിൽ അന്വേഷണം വേണം: സെറീന വില്യംസ്
05:23 PM Nov 19, 2021 | Deepika.com