ട്രഷറിയിലെ സോഫ്റ്റ് വെയറിലെ അപാകതയെക്കുറിച്ചു വ്യക്തമായി അറിയാവുന്നവരാണ് തട്ടിപ്പ് നടത്തുന്നത്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ കണ്ണൂരിൽ സോഫ്റ്റ് വെയറിന്റെ അപാകതയുടെ മറവിൽ ജീവനക്കാരൻ ഗുണഭോക്താവിനു ലഭിക്കേണ്ട പണം വെട്ടിപ്പ് നടത്തിയതു കണ്ടെത്തിയിരുന്നു. സംസ്ഥാന വ്യാപകമായി ഇത്തരത്തിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം.
ഇതു സംബന്ധിച്ചു വകുപ്പുതല അന്വേഷണം നടത്താൻ വിജിലൻസ് ചുമതല ഉള്ള ട്രഷറി ജോയിന്റ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം പൂർത്തിയായി റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ക്രമക്കേടിന്റെ വ്യാപ്തി വ്യക്തമാകുകയുള്ളൂവെന്ന് ഒരു ഉന്നതോദ്യോഗസ്ഥൻ പറഞ്ഞു.
മൂടിവച്ചു
സോഫ്റ്റ്വെയർ പിഴവ് മുതലെടുത്തു സംസ്ഥാന ഖജനാവിൽനിന്നുമുള്ള പണം തട്ടിപ്പ് സംസ്ഥാനത്ത് ഇതിനു മുന്പും നടന്നിരുന്നു. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, കോ-ഓർഡിനേറ്റർ ചുമതലയുള്ള ജീവനക്കാരാണ് തട്ടിപ്പുകൾക്കു ചുക്കാൻ പിടിക്കുന്നതെന്ന് നേരത്തെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
വഞ്ചിയൂർ ട്രഷറി തട്ടിപ്പന്വേഷണത്തിലാണ് ഇതു സംബന്ധിച്ച ആദ്യം വിവരം പുറത്ത് വന്നത്. എന്നാൽ, അന്ന് ഒറ്റപ്പെട്ട സംഭവം എന്ന് പറഞ്ഞു തുടരന്വേഷണം നടത്താതെ ട്രഷറി വകുപ്പ് മൂടിവയ്ക്കുകയായിരുന്നു.
കാട്ടാക്കടയിലും തട്ടിപ്പ്
കാട്ടാക്കട ജില്ലാ ട്രഷറിയിലും സമാന രീതിയിൽ തട്ടിപ്പ് നടന്നിരുന്നു. ട്രഷറി അഡ്മിനിസ്ട്രേറ്റർ സേവിംഗ്സ് ബാങ്ക് പലിശ ഇനത്തിൽ മൂന്നു ലക്ഷത്തിലധികം തുക സ്വന്തം സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ വകയിരുത്തിയായിരുന്നു തട്ടിപ്പ് നടത്തിയത്. എന്നാൽ, ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരേ കാര്യമായ നടപടികൾ ഒന്നും തന്നെ ഉണ്ടായില്ല.
വർഷങ്ങളായി സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ആയി ജില്ലാ കോ-ഓർഡിനേറ്റർ ഒരേ ജീവനക്കാർ തന്നെ തുടരുന്നതിലെ അപാകത സർവീസ് സംഘടനകൾ ചൂണ്ടിക്കാണിച്ചിട്ടും മാറ്റം വരുത്താനും നടപടി ഉണ്ടായിട്ടില്ല.
സാന്പത്തിക ക്രമക്കേട് കേസിൽ വകമാറ്റി തട്ടിയെടുത്ത പണം തിരിച്ചു നിക്ഷേപിപ്പിക്കുകയാണ് ചെയ്തു പോന്നത്. കുറ്റക്കാർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കാത്തതാണ് ഇത്തരം തട്ടിപ്പുകൾ തുടരാൻ ഇടയാക്കുന്നതെന്നും ആക്ഷേപമുണ്ട്.
വെട്ടിപ്പ് ഇത്തരത്തിൽ
ട്രഷറികളിൽനിന്നു ഗുണഭോക്താവിനു ബാങ്ക് അക്കൗണ്ട് വഴിയാണ് പണം നൽകുക. എന്നാൽ, ഗുണഭോക്താവിന്റേതു സീറോ ബാലൻസ് അക്കൗണ്ടാണെങ്കിൽ പലപ്പോഴും പണം ട്രാൻസ്ഫർ പൂർത്തിയാവാതെ റിജക്ടഡ് എന്ന് കാണിച്ചു പണം ട്രഷറി അക്കൗണ്ടിൽത്തന്നെ കിടക്കും. ഐഎഫ്സ് സി കോഡ്, അക്കൗണ്ട് നന്പറുകളിലെ തെറ്റ് എന്നിവയും പണം മാറാത്ത അവസ്ഥയുണ്ടാക്കും.
ഇത്തരം തെറ്റുകൾ കംപ്യൂട്ടറിൽ തിരുത്തി ബന്ധപ്പെട്ട ജില്ലാ ട്രഷറി ഓഫീസർക്കു ഗുണഭോക്താവിനു പണം ലഭ്യമാക്കാനുള്ള സംവിധാനമുണ്ട്. തിരുത്തൽ ട്രഷറി ഓഫീസർമാർക്കു മാത്രമേ ചെയ്യാൻ പാടുള്ളൂ എന്നാണ് നിയമം. എന്നാൽ, പലേടത്തും തിരുത്തലുകൾ നടത്തുന്നതു ഫയൽ കൈകാര്യം ചെയ്ത ജീവനക്കാർ തന്നെയാണ്.
ഈ സൗകര്യമാണ് പണം തട്ടിപ്പിനു ദുരുപയോഗം ചെയ്യുന്നത്. റിജക്ടഡ് ആയി കിടക്കുന്ന അക്കൗണ്ട് നന്പർ ജീവനക്കാർ തിരുത്തുകയും തന്റെയോ വേണ്ടപ്പെട്ടവരുടെയോ അക്കൗണ്ട് നന്പറിലേക്കു പണം മാറ്റുകയുമാണ് ചെയ്യുന്നത്.
സോഫ്റ്റ് വെയറിലെ പിശക് വലിയ തോതിൽ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നു കാണിച്ചു നേരത്തെ ഭരണാനുകൂല സംഘടനയായ ജോയിന്റ് കൗൺസിൽ ധനമന്ത്രി അടക്കമുള്ളവർക്കു പരാതി നൽകിയിരുന്നെങ്കിലും നടപടി ഒന്നുമുണ്ടായിട്ടില്ല.
- നിശാന്ത് ഘോഷ്