അടുത്ത ദിവസം തന്നെ രണ്ടു നേതാക്കളുമായി എല്‍ജെഡിയിലെ തര്‍ക്കങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി ഷേക്ക് പി ഹാരീസ് ദീപികഡോട്ട്കോമിനോടു പറഞ്ഞു. തുടര്‍ന്നു പുതിയ നേതൃത്വം പ്രഖ്യാപിക്കാനുമാണ് തീരുമാനം.
ഈ മാസം 20നകം ശ്രേയാംസ്കുമാര്‍ സ്ഥാനം ഒഴിയണമെന്നാണ് വിമത വിഭാഗത്തിന്റെ ആവശ്യം. അതേസമയം സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ എം.വി.ശ്രേയാംസ്കുമാര്‍ ഇതുവരേയും തയാറായിട്ടില്ല. എന്നാല്‍, ശ്രേയാംസ് ഒഴിയാത്തപക്ഷം സംസ്ഥാന കൗണ്‍സില്‍ യോഗം വിളിച്ചു പുതിയ നേതൃത്വത്തെ പ്രഖ്യാപിക്കുമെന്നാണ് വിമതര്‍ പറയുന്നത്. ഇതിനു മുന്നോടിയായി സുരേന്ദ്രന്‍പിള്ള കണ്‍വീനറായും ഷേക്ക് പി ഹാരീസ് ജനറല്‍ കണ്‍വീനറായും 16 അംഗ സമിതിയെ രൂപീകരിച്ചിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് നിര്‍ണയം മുതലുള്ള തര്‍ക്കങ്ങളാണ് പൊട്ടിത്തറിയിലേക്കു നയിച്ചത്. നാലു സീറ്റ് പാര്‍ട്ടി ആവശ്യപ്പെട്ടെങ്കിലും മൂന്നാണ് ലഭിച്ചത്. നാലും ഉറപ്പാക്കാന്‍ നേതൃത്വത്തിനു കഴിയാത്തതു വീഴ്ചയായാണ് കണക്കാക്കുന്നത്. മന്ത്രിസഭാ രൂപീകരണത്തിലും ഘടകകക്ഷികളില്‍ എല്‍ജെഡി മാത്രം തഴയപ്പെട്ടതിനു കാരണവും നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നും ബോര്‍ഡ് കോര്പറേഷന് വിഭജനത്തില്‍ പോലും പാര്‍ട്ടിക്ക് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്നുമാണ് വിമതര്‍ പറയുന്നത്.
ഈ സാഹചര്യത്തില്‍ ശ്രേയാംസ്കുമാര്‍ സ്ഥാനം ഒഴിയണം.അതേസമയം, വിമത വിഭാഗം ഉന്നയിക്കുന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് എല്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്കുമാറിന്റെ വാദം. ഏഴ് സീറ്റാണ് നിയമസഭയിലേക്ക് ആവശ്യപ്പെട്ടത്. ഘടകക്ഷികളുടെ എണ്ണം കൂടിയതിനാലാണ് മൂന്നായി കുറച്ചതെന്നും നാലു സീറ്റ് നല്‍കാമെന്ന് ഒരു ചര്‍ച്ചയിലും അറിയിച്ചിട്ടില്ലെന്നും ശ്രേയാംസ് പറഞ്ഞു.
താന്‍ രാജി വയ്ക്കണമോയെന്ന് തീരുമാനിക്കേണ്ടതു സംസ്ഥാന കമ്മിറ്റിയാണ്. ജനാധിപത്യരീതിയിലാണ് പ്രസിഡന്റായി തെരഞ്ഞെടുത്തത്. 20ന് പാര്‍ട്ടി കമ്മിറ്റി ചേരാനിരിക്കെ സമാന്തരയോഗം ചേര്‍ന്നതു ശരിയായില്ല.
നിയസഭാ സീറ്റ് കിട്ടാത്തതിന്റെ നിരാശയാണ് ആരോപണങ്ങള്‍ക്കു പിന്നിലെന്നും ശ്രേയാംസ്കുമാര്‍ പ്രതികരിച്ചു.