കുമളി: മഴ ശക്തമായതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. രാവിലെ എട്ടോടെ സ്പിൽവെയിലെ മൂന്ന്, നാല് ഷട്ടറുകൾ 30 സെ.മീ വീതമാണ് തുറന്നത്. സെക്കൻഡിൽ 22,000 ലിറ്റർ വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നു. ജലനിരപ്പ് 141 അടിയിൽ എത്തിയതിനെ തുടർന്നാണ് നടപടി.
ഇന്നലെ വൈകുന്നേരം മലയോരമേഖലയിൽ പെയ്ത ശക്തമായ മഴയാണ് അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തിയത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് 15 മില്ലി മീറ്റർ മഴയാണ് പെയ്തത്.
ഇന്നലെ വൈകുന്നേരം 140.65 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. പുലർച്ചെ 5.30 ന് ഇത് 141 അടിയിലെത്തി. ഇതോടെ ത മിഴ്നാട് പൊതുമരാമത്ത് വകുപ്പ് ഷട്ടർ ഉയർത്തുന്നതു സംബന്ധിച്ച് ഇടുക്കി കളക്ടർക്ക് വിവരം നൽകി. കളക്ടർ പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
മുല്ലപ്പെരിയാർ തുറക്കുന്നതോടെ ഇടുക്കിയും തുറക്കും. രാവിലെ 10 ന് ചെറുതോണിയിലെ ഒരു ഷട്ടർ 40 സെ.മീ ഉയർത്തും. സെക്കൻഡിൽ 40,000 ലിറ്റർ വെള്ളം പുറത്തേയ്ക്ക് ഒഴുക്കിവിടും.
പദ്ധതി പ്രദേശങ്ങളായ ഉപ്പുതറ, കട്ടപ്പന, ഏലപ്പാറ എന്നിവിടങ്ങളിൽ ഇന്നലെ രാത്രി ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. രാവിലെ ഡാമിലെ ജലനിരപ്പ് 2399.38 അടിയായി ഉയർന്നു. മുല്ലപ്പെരിയാറിലെ വെള്ളം കൂടി എത്തുന്നതോടെ വീണ്ടും ജലനിരപ്പുയരാൻ കാരണമാകും.
ഹൈറേഞ്ച് മേഖലയിൽ വ്യാപക മഴയാണ് ഇന്നലെ രാത്രിയിലുണ്ടായത്. അഞ്ചുരുളി ഭാഗത്ത് രണ്ടിടത്ത് റോഡിലേക്ക് മണ്ണിടിഞ്ഞു. ഇടുക്കി കല്ലാര്‍ അണ ക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 10 സെ.മീ വീതം തുറന്നു. കല്ലാര്‍ പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജലനിരപ്പ് 141 അടിയിൽ; മുല്ലപ്പെരിയാർ തുറന്നു
09:04 AM Nov 18, 2021 | Deepika.com