ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി കൂട്ടക്കൊല കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ നിന്നു വിരമിച്ച ജസ്റ്റീസ് രാകേഷ് കുമാര്‍ ജയിനെ സുപ്രീംകോടതി നിയമിച്ചു. അന്വേഷണത്തില്‍ മികവും സുതാര്യതയും തികഞ്ഞ നിഷ്പക്ഷതയും ഉറപ്പു വരുത്തുന്നതിനാണ് മേല്‍നോട്ടത്തിനായി ജഡ്ജിയെ നിയമിച്ചതെന്ന് ചീഫ് ജസ്റ്റീസ് എൻ.വി രമണ, ജസ്റ്റീസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
ലഖിംപൂര്‍ ഖേരി സംഭവം അന്വേഷിക്കാന്‍ യുപി സര്‍ക്കാര്‍ രൂപീകരിച്ച് പ്രത്യേക അന്വേഷണ സംഘത്തില്‍ സുപ്രീംകോടതി മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെക്കൂടി ഉള്‍പ്പെടുത്തി. എസ്.ബി ശിരോദ്കര്, ദീപീന്ദര്‍ സിംഗ്, പദ്മജ ചൗഹാന് എന്നീ ഐപിഎസ് ഉദ്യോഗസ്ഥരെക്കൂടി ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘത്തെ വിപുലീകരിച്ചത്. കേസില്‍ മേല്‍നോട്ടം വഹിക്കുന്ന ജഡ്ജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച ശേഷം വീണ്ടും വാദം കേള്‍ക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ഉത്തരവ് പിന്നീട് ഇറക്കുമെന്നാണ് കോടതി പറഞ്ഞത്.
പ്രത്യേക അന്വേഷണ സംഘത്തിന് മേല്‍നോട്ടം വഹിക്കാന്‍ ജഡ്ജിയെ നിയമിക്കുന്നതില്‍ വിയോജിപ്പില്ലെന്ന് യുപി സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഒക്ടോബര്‍ മൂന്നിന് നാലു കര്‍ഷകര്‍ ഉള്‍പ്പടെ എട്ട് പേര് മരിച്ച സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് രണ്ട് അഭിഭാഷകര്‍ അയച്ച കത്ത് പരാതിയായി സ്വീകരിച്ചാണ് സുപ്രീംകോടതി വാദം കേട്ടത്.
കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന് ആശിഷ് മിശ്ര മുഖ്യ പ്രതിസ്ഥാനത്താണ്. കേസില്‍ വാദം കേള്‍ക്കുന്നതിനിടെ യുപി സര്‍ക്കാരിന്റെ നടപടികളെ സുപ്രീംകോടതി പലതവണ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അന്വേഷണം അവസാനിമില്ലാത്ത ഒരു തുടര്‍ക്കഥയായി മാറരുതെന്നും കോടതി താക്കീത് നല്‍കിയിരുന്നു.
ലഖിംപൂർ: അന്വേഷണ മേല്‍നോട്ടത്തിന് ജസ്റ്റീസ് രാകേഷ് കുമാര്‍ ജയിന്
08:23 PM Nov 17, 2021 | Deepika.com