തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പേടിച്ചിട്ടാണ് എസ്ഡിപിഐക്കാരെ പോലീസ് സംരക്ഷിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരള പോലീസിന് പ്രതികളെ പിടിക്കാൻ ത്രാണിയില്ലെങ്കിൽ സഞ്ജിത്ത് വധക്കേസ് എൻഐഎയെ ഏൽപ്പിക്കണം. സംസ്ഥാന ആഭ്യന്തരവകുപ്പ് പൂർണമായും പരാജയപ്പെട്ടുവെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ബിജെപി സെക്രട്ടേറിയറ്റിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാലക്കാട് ജില്ലയിൽ വ്യാപകമായും കേരളത്തിൽ അങ്ങിങ്ങോളവും നടക്കുന്ന സിപിഎം-എസ്ഡിപിഐ കൂട്ടുക്കെട്ടിന്റെ ഉപകാര സ്മരണയാണ് പ്രതികളെ പിടികൂടാതിരിക്കാനുള്ള കാരണം. രാഷ്ട്രീയ എതിരാളികളെ കൊന്ന് സിപിഎം നടപ്പാക്കുന്ന കാടൻ നയം എസ്ഡിപിഐയെ കൊണ്ട് നടത്തിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. സംസ്ഥാനത്ത് സമാധാനം തകർന്നാൽ അതിന്റെ ഉത്തരവാദിത്വം സർക്കാരിനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാഴ്ചയ്ക്കുള്ളിൽ നടക്കുന്ന രണ്ടാമത്തെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകമാണിത്. സംസ്ഥാന സർക്കാരിന് മതഭീകരവാദികളോടുള്ള മൗനമാണ് അക്രമങ്ങൾ ആവർത്തിക്കാനുള്ള കാരണം. പോലീസ് കൊലപാതകികളെ സംരക്ഷിക്കുകയാണ്. പട്ടാപ്പകൽ നടുറോഡിൽ കൊലപാതകം നടത്തിയിട്ടും അവരെ പിടിക്കാൻ പോലീസ് ശ്രമിക്കുന്നില്ല. കൊല നടത്തിയവരെയും ആസൂത്രണം ചെയ്തവരെയും പോലീസിന് അറിയാം. എന്നിട്ടും പോലീസ് നാടകം കളിക്കുകയാണ്. വടിവാളുകൾ കണ്ടെത്തിയെന്ന വാർത്ത തെറ്റിധാരണ പടർത്താൻ വേണ്ടി സൃഷ്ടിക്കപ്പെട്ടതാണോ എന്നു പരിശോധിക്കണം.
മുന്പും സഞ്ജിത്തിനെതിരെ വധശ്രമമുണ്ടായിട്ടും പോലീസ് ഒരു നടപടിയും എടുത്തില്ല. പോലീസ് ക്രിമിനലുകളെ സംരക്ഷിക്കുകയാണ്. കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് എത്രയധികം കൊലകളാണ് എസ്ഡിപിഐ നടത്തിയതെന്ന് പോലീസ് പരിശോധിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
പിണറായിയെ പേടിച്ചാണ് എസ്ഡിപിഐക്കാരെ പോലീസ് സംരക്ഷിക്കുന്നത്: കെ.സുരേന്ദ്രൻ
07:58 PM Nov 17, 2021 | Deepika.com