പാലക്കാട്: പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾക്കായി പോലീസ് അന്വേഷണം തൃശൂർ അടക്കമുള്ള ജില്ലകളിൽ ഉൗർജിതമാക്കി. ഇന്നലെ രാത്രി പാലക്കാട് എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. എട്ടു സംഘങ്ങൾ ആയി തിരിഞ്ഞാണ് അന്വേഷണം.
പ്രതികൾ സഞ്ചരിച്ച വാഹനം വാളയാർ- തൃശൂർ ഹൈവേയിൽ പ്രവേശിച്ചെന്നു വ്യക്തമായതിനാൽ ഹൈവേ കേന്ദ്രീകരിച്ചു കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുന്നുണ്ട്. തമിഴ്നാട് അതിർത്തിയായ വാളയാർ, നെടുന്പാശേരി ഭാഗത്തേക്കുള്ള പ്രധാന ടോളായ പാലിയേക്കര അടക്കമുള്ള ഇടങ്ങളിൽനിന്നുള്ള ദൃശ്യങ്ങളും പോലീസ് ശേഖരിക്കും.
പ്രതികൾ വാഹനം ഉപേക്ഷിച്ചു പോകാനുള്ള സാധ്യതയും പോലീസ് തള്ളുന്നില്ല. വെള്ള മാരുതി കാറാണ് പ്രതികൾ ഉപയോഗിച്ചതെന്ന ദൃക്സാക്ഷി മൊഴികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികൾ ഉപയോഗിച്ച കാറിന്റെ ഉടമയെ കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്. കഴിഞ്ഞ വർഷം സഞ്ജിത്തിനെ ആക്രമിച്ച കേസിലെ പ്രതികളായ എസ്ഡിപിഐ പ്രവർത്തകരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ഇന്നലെ രാവിലെ ഒൻപതോടെയായിരുന്നു കൊലപാതകം. മന്പ്രത്തെ ഭാര്യവീട്ടിൽനിന്നു ഭാര്യയുമായി ബൈക്കിൽ വരികയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ അക്രമികൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
വിജനമായ സ്ഥലത്തു വച്ച് ബൈക്ക് തടഞ്ഞ ശേഷമായിരുന്നു ആക്രമണം. ബൈക്കിൽനിന്നു സഞ്ജുവിനെ വലിച്ചു പുറത്തിട്ട അക്രമികൾ ഭാര്യയുടെ മുന്നിൽ വച്ചു തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. അക്രമികളെ കണ്ടാൽ തിരിച്ചറിയാമെന്നു ഭാര്യ പറയുന്നു.
ആർഎസ്എസുകാരന്റെ കൊലപാതകം: അക്രമികളെ കണ്ടാലറിയാമെന്നു ഭാര്യ
11:45 AM Nov 16, 2021 | Deepika.com