കൊച്ചി: പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലുമായി സംസ്ഥാനത്തൊട്ടാകെ 42,337 കൊടിമരങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. പന്തളം മന്നം ആയുര്‍വേദ കോ-ഓപ്പറേറ്റീവ് മെഡിക്കല്‍ കോളജിനു മുന്നിലെ കൊടിമരങ്ങള്‍ നീക്കാന്‍ പോലീസ് സംരക്ഷണമാവശ്യപ്പെട്ട് കോളജ് മാനേജ്മെന്റ് ആയ മന്നം ഷുഗര്‍മില്‍സ് കോ -ഓപ്പറേറ്റീവ് ലിമിറ്റഡ് നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ വിശദീകരണം.
ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് ദേവന് രാമചന്ദ്രന് യഥാര്‍ഥ കണക്ക് ഇതിന്റെ ഇരട്ടിയോളം വരുമെന്ന് അഭിപ്രായപ്പെട്ടു. അനധികൃത കൊടിമരങ്ങളുടെ കാര്യം ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇക്കാര്യത്തില്‍ നടപടികള്‍ വ്യക്തമാക്കാന്‍ 10 ദിവസം സമയം നല്‍കണമെന്നും സര്‍ക്കാര്‍ അഭിഭാഷകന് ആവശ്യപ്പെട്ടു.
തുടര്‍ന്ന് സിംഗിള്‍ ബെഞ്ച് ഹര്‍ജി ഈ മാസം 24നു പരിഗണിക്കാനായി മാറ്റി. സംസ്ഥാനത്ത് അനധികൃതമായി കൊടിമരങ്ങള്‍ സ്ഥാപിച്ചവര്‍ക്ക് ഇക്കാലയളവില്‍ അവ നീക്കം ചെയ്യാമെന്നും അല്ലാത്തപക്ഷം സര്‍ക്കാര്‍ നീക്കം ചെയ്ത് ഭൂസംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം പിഴയടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സിംഗിള്‍ ബെഞ്ച് പറഞ്ഞു.
ഹര്‍ജി വീണ്ടും പരിഗണിക്കും വരെ സംസ്ഥാന തലത്തില്‍ പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും കൊടിമരങ്ങളും സ്തൂപങ്ങളും സ്ഥാപിക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.
പൊതുസ്ഥലങ്ങളിൽ കൊടിമരം സ്ഥാപിക്കുന്നില്ലെന്ന് ഉറപ്പാക്കണം: കോടതി
03:01 AM Nov 16, 2021 | Deepika.com