ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ തെരെഞ്ഞെടുപ്പിന് മുന്നോടിയായി നേതാക്കളുടെ കൂറുമാറ്റം ചർച്ചയാകുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നു ലഭിച്ച വിവരമനുസരിച്ച് ഏകദേശം 40ന് അടുത്ത് മുനിസിപ്പൽ കൗണ്‍സിലർമാർ സ്വന്തം പാർട്ടി വിട്ട് എതിർ പാർട്ടികളിൽ ചേർന്നിട്ടുണ്ട്. കോണ്‍ഗ്രസിൽനിന്ന് 23 കൗണ്‍സിലർമാർ മറ്റു പാർട്ടികളിലേക്ക് ചേക്കേറിയതായാണു റിപ്പോർട്ട്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഡൽഹി മുനിസിപ്പാലിറ്റി ഭരിക്കുന്ന ബിജെപിയിൽ നിന്നു കൂറുമാറ്റം നടക്കുന്നുണ്ട്. കഴിഞ്ഞ ഡൽഹി നിയമസഭ തെരെഞ്ഞെടുപ്പിൽ പരാജയം ഏറ്റു വാങ്ങിയപ്പോഴും മുൻസിപ്പാലിറ്റികളിൽ അധികാരം നിലനിർത്താൻ ബിജെപിക്ക് സാധിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ വിജയം നേടിയ ആം ആദ്മി പാർട്ടി കോണ്‍ഗ്രസിനെ പിന്നിലാക്കി രണ്ടാം സ്ഥാനത്തേക്ക് എത്തിയിരുന്നു.
കൂറുമാറിയ നേതാക്കളിൽ ഭൂരിഭാഗവും ആം ആദ്മിയിൽ ചേർന്നതായാണ് വിവരം. ഏകദേശം 15 പേർ വിവിധ പാർട്ടികളിൽ നിന്നുമായി ആം ആദ്മിയിൽ ചേർന്നു. ഇതിൽ കോണ്‍ഗ്രസിൽനിന്ന് ഏഴു പേരും ബിജെപിയിൽ നിന്നു നാലുപേരുമുണ്ട്. ഇവർക്കുപുറമേ മറ്റു പാർട്ടികളിൽ നിന്നുമായി 20 കൗണ്‍സിലർമാരും ആം ആദ്മിയിൽ ചേർന്നു.
കഴിഞ്ഞ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ആകെയുള്ള 272 സീറ്റുകളിൽ 181 സീറ്റുകൾ സ്വന്തമാക്കിയാണ് ബിജെപി അധികാരത്തിൽ വന്നത്. ഇത്തവണയും അതേ വിജയം ആവർത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപിയെന്നും ആദേശ് ഗുപ്ത പറഞ്ഞു. മറ്റു പാർട്ടികളിലെ ഉന്നത നേതൃത്വത്തിനിടയിലുള്ള അഴിമതിയാണ് നേതാക്കൾ ആം ആദ്മിയിൽ ചേരുന്നതിനു കാരണമെന്ന് ആം ആദ്മി പാർട്ടി നേതാവ് ദുർഗേഷ് പഥക് പറഞ്ഞു. അടുത്ത വർഷം ഏപ്രിൽ മാസത്തിലാണ് ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തെരെഞ്ഞെടുപ്പ്.
ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ്: കൂറുമാറ്റക്കാരുടെ കൂട്ടയോട്ടം
02:56 AM Nov 16, 2021 | Deepika.com