ന്യൂഡൽഹി: ത്രിപുരയിലെ വർഗീയ സംഘർഷം റിപ്പോർട്ട് ചെയ്തതിന് അറസ്റ്റിലായ രണ്ടു വനിതാ മാധ്യമപ്രവർത്തകർക്ക് ജാമ്യം. ഗോമതി സിജെഎം കോടതിയാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്.
സമൃദ്ധി ശകുനിയ, സ്വർണ ഝാ എന്നിവർക്കെതിരെയാണ് മതസ്പർധ വളർത്തൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ത്രിപുര പോലീസ് കേസെടുത്തത്. വിശ്വ ഹിന്ദു പരിഷത്തി(വിഎച്ച്പി)ന്റെ പരാതിയിലായിരുന്നു നടപടി.
ഡൽഹിയിലേക്കു തിരിച്ചുപോകാൻ തയാറാകുമ്പോഴാണ് പോലീസ് ഹോട്ടലിലെത്തുകയും ഇവരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തത്. പിന്നീട് അറസ്റ്റും രേഖപ്പെടുത്തി.
അതേസമയം, പോലീസ് നടപടിയെ അപലപിച്ച് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയും രംഗത്തെത്തി. മാധ്യമ പ്രവര്‍ത്തകരെ നിരുപാധികം മോചിപ്പിക്കണമെന്നും അവരെ സ്വതന്ത്രമായി സഞ്ചരിക്കാന്‍ അനുവദിക്കണമെന്നും എഡിറ്റേഴ്സ് ഗിൽഡ് ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് സമൃദ്ധി ശകുനിയ ട്വീറ്റ് ചെയ്തിട്ടുണ്ട്, ട്വീറ്റ് പറയുന്നത് ഇങ്ങനെ - "കഴിഞ്ഞ ദിവസം രാത്രി 10.30ന് പൊലീസുകാര്‍ ഹോട്ടലില്‍ വന്നു. അവര്‍ ഒന്നും പറഞ്ഞില്ല. 5.30 റൂം ഒഴിയാന്‍ ശ്രമിക്കവേ ഞങ്ങളെ തടഞ്ഞ് ധര്‍മനഗര്‍ സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യാന്‍ കൊണ്ടുപോകണമെന്ന് പറഞ്ഞു'.
സ്വര്‍ണ ഝായും ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. പോലീസ് ഇട്ട എഫ്ഐആര്‍ കോപ്പി ഇവര്‍ ട്വീറ്റ് ചെയ്തു. 'ഞങ്ങളെ അഗര്‍ത്തലയിലേക്ക് പോകുന്നത് തടഞ്ഞു, ഹോട്ടലിന് ചുറ്റും 16-17 പോലീസുകാര്‍ ഉണ്ട്' ഇവരുടെ ട്വീറ്റ് പറയുന്നു.
ത്രിപുരയിൽ അറസ്റ്റിലായ വനിതാ മാധ്യമപ്രവർത്തകർക്ക് ജാമ്യം
04:19 PM Nov 15, 2021 | Deepika.com