ന്യൂഡൽഹി: ഡൽഹിയിൽ വായു മലിനീകരണം അതീവ ഗുരുതരാവസ്ഥയിൽ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ അടിയന്തര യോഗം വിളിക്കണമെന്ന് സുപ്രീം കോടതി. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളുടെ യോഗം വിളിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്.
കർഷകർ വൈക്കോൽ കത്തിക്കുന്നത് നിർത്തണമെന്നും കോടതി ആവശ്യപ്പെട്ടു. എന്നാൽ ഇതിന്റെ പേരിൽ കർഷകരെ ദ്രോഹിക്കാൻ പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അന്തരീക്ഷ മലിനീകരണം തടയാൻ വേണ്ട നടപടികൾ കേന്ദ്രവും സംസ്ഥാന സർക്കാരുകളും സ്വീകരിക്കുന്നില്ലെന്നും കോടതി വിമർശിച്ചു.
റോഡിലെ പൊടി, വ്യവസായ സ്ഥാപനങ്ങളിലെ പുക, വൈക്കോൽ കത്തിക്കൽ എന്നിവ കൂടുതൽ മലിനീകരണം ഉണ്ടാക്കുന്നതായി കേന്ദ്രം കോടതിയെ അറിയിച്ചു. നിയന്ത്രണം ഏർപ്പെടുത്തേണ്ടത് സംസ്ഥാന സർക്കാരാണെന്നും കേന്ദ്രം വാദിച്ചു. എന്നാൽ കേന്ദ്ര സർക്കാരിന്റെ ഈ വാദത്തെ കോടതി വിമർശിക്കുകയായിരുന്നു.
നിലവിൽ രാഷ്ട്രീയം പറയേണ്ട സമയമല്ലിതെന്നും പരസ്പരം പഴി ചാരാതെ അടിയന്തരമായി പ്രതിസന്ധി നേരിടാനുള്ള നടപടികൾ സ്വീകരിക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു. അതേസമയം, വായു മലിനീകരണം അതീവ ഗുരുതരാവസ്ഥയിൽ തുടരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ നടപ്പിലാക്കാൻ തയാറാണെന്ന് ഡൽഹി സർക്കാർ കോടതിയെ അറിയിച്ചു.
ഡൽഹിയിൽ മാത്രം ലോക്ക്ഡൗൺ നടപ്പാക്കുന്നത് കൊണ്ട് പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയില്ലെന്നും ദേശീയ തലസ്ഥാന മേഖലയുടെ ഭാഗമായി വരുന്ന മറ്റ് സംസ്ഥാനങ്ങളിലെ പ്രദേശങ്ങളിലും ലോക്ക്ഡൗൺ നടപ്പാക്കണമെന്നും ഡൽഹി സർക്കാർ ആവശ്യപ്പെട്ടു. കേസ് ചൊവ്വാഴ്ച സുപ്രീം കോടതി വീണ്ടും പരിഗണിക്കും.
ഡൽഹി വായു മലിനീകരണം: കേന്ദ്രം അടിയന്തര യോഗം വിളിക്കണമെന്ന് സുപ്രീം കോടതി
12:44 PM Nov 15, 2021 | Deepika.com