തളിപ്പറമ്പ്: കണ്ണൂർ ജില്ലയിൽ വീണ്ടും റാഗിംഗിന്റെ പേരിൽ വിദ്യാർഥിക്ക് ക്രൂര മർദനം. തളിപ്പറന്പ് സർ സയ്യിദ് കോളജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥി കണ്ണൂര്‍ സ്വദേശി ഷഹസാദ് മുബാറക്കാണ് മർദനത്തിനിരയായത്. സംഭവത്തിൽ സീനിയർ വിദ്യാർഥികളായ പെൺകുട്ടികൾ ഉൾപ്പെടെ 12 പേർക്കെതിരേ പോലീസ് കേസെടുത്തു. നാലുപേരെ അറസ്റ്റ് ചെയ്തു.
പയ്യാവൂര്‍ കിണാക്കൂല്‍ സ്വദേശി മുഹമ്മദ് നിദാന് (18), തളിപ്പറമ്പ് സ്വദേശി മുഹമ്മദ് ആഷിഖ് (19), കസാനക്കോട്ട സ്വദേശി മുഹമ്മദ് സീഷന്‍ (19), പെരിങ്ങത്തൂര്‍ സ്വദേശി റിസ്നാന്‍ റഫീഖ് (19) എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ നിദാൻ മൂന്നാം വർഷ വിദ്യാർഥിയും മറ്റുള്ളവർ രണ്ടാം വർഷ ബിരുദ വിദ്യാർഥികളുമാണ്. റാഗിംഗ് വിരുദ്ധ നിയമപ്രകാരമാണ് പോലീസ് കേസെടുത്തത്.
കഴിഞ്ഞ അഞ്ചിനാണ് ഷഹസാദ് മുബാറക് റാഗിംഗിനിരയായത്. ശുചിമുറിയില്‍ വച്ചും നിസ്കാരം കഴിഞ്ഞ് വരുന്നതിനിടെ കുന്നിന്മുകളില് കൊണ്ടുപോയും മര്‍ദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. മർദനത്തിൽ ഷഹസാദ് മുബാറക്കിന്റെ തലയ്ക്കും ചെവിക്കും പരിക്കേറ്റു. റാഗിംഗ് സംബന്ധിച്ച് ഷഹസാദ് മുബാറക്ക് പ്രിൻസിപ്പലിന് നേരത്തെ പരാതി നൽകിയിരുന്നു.
കണ്ണൂരിൽ വീണ്ടും റാഗിംഗ്: ഇത്തവണ തളിപ്പറന്പ് സർസയ്യിദിൽ; നാലുപേർ അറസ്റ്റിൽ
10:24 PM Nov 13, 2021 | Deepika.com