ഗോഹട്ടി: ആസാം റൈഫിൾസിനു നേരേ വൻ ഭീകരാക്രമണം. ആസാം റൈഫിൾസിന്റെ 46 വിംഗ് കമാൻഡിംഗ് ഓഫീസർ സഞ്ചരിച്ചിരുന്ന വാഹനവ്യുഹത്തിനു നേരേയാണ് ആക്രമണമെന്നാണ് പ്രാഥമിക വിവരം. കേണൽ വിപ്ലാവ് ത്രിപദിയും സംഘവുമാണ് ആക്രമിക്കപ്പെട്ടത്. അദ്ദേഹമടക്കം നാലു ജവാന്മാർ കൊല്ലപ്പെട്ടു.
വിപ്ലാവ് ത്രിപദിയുടെ ഭാര്യയും മകനും കൊല്ലപ്പെട്ടു. ജവാന്മാരുമടക്കം നിരവധി പേർക്കു അതീവ ഗുരുതരമായി പരിക്കേറ്റെന്ന വിവരമാണ് പുറത്തുവരുന്നത്. മണിപ്പൂരിലെ സൂരജ് ചന്ദ് ജില്ലയിലൂടെ സഞ്ചരിക്കുന്പോൾ രാവിലെ പത്തോടെയാണ് ആക്രമണമെന്നാണ് ലഭിക്കുന്ന വിവരം.
പരിക്കേറ്റവരെ ഉടൻ ആശുപത്രികളിലേക്കു മാറ്റിയിട്ടുണ്ട്. ഏതു സംഘടനയാണ് ആക്രമണത്തിനു പിന്നിലെന്നു വ്യക്തമായിട്ടില്ല. സംഘടനകളൊന്നും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.
ആസാം മുഖ്യമന്ത്രി ഹിമന്ദ ബിശ്വാസ് ആക്രമണത്തെ രൂക്ഷമായി അപലപിച്ചു. കുറ്റവാളികൾക്കെതിരേ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ മണിപ്പൂർ മുഖ്യമന്ത്രി എൻ. ബൈറൺ സിംഗും അപലപിച്ചു.
ഭീകരാക്രമണം; ആസാം റൈഫിൾസ് കമാൻഡറടക്കം നാലു സൈനികർക്കു വീരമൃത്യു
03:59 PM Nov 13, 2021 | Deepika.com